കോഴിക്കോട് അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ വിദ്യാർഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ. മർദനത്തിന് മുൻപ് ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിയും ഭീഷണിയും. മർദനത്തിനിരയായ പ്ലസ് വൺ വിദ്യാർഥി അംഗമായ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലാണ് വെല്ലുവിളി നടത്തിയത്. താമരശ്ശേരി ഷഹബാസ് വധക്കേസിന് സമാനമായ നിലയിലാണ് ഭീഷണി. ഇൻസ്റ്റഗ്രാം ഗ്രൂപ്പിൻ്റെ ബയോ മാറ്റാനാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നും ഭീഷിണി.
ബാലുശേരി എരമംഗലം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദനമേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്. ആക്രമണത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.
കുട്ടിയെ അടിച്ചു വീഴ്ത്തിയ ശേഷം ഷൂകൊണ്ട് തലക്കും വയറിനും ചവിട്ടി പരിക്കേൽപ്പിച്ചതായാണ് രക്ഷിതാക്കൾ പരാതിയിൽ പറയുന്നത്. പ്ലസ് ടു വിദ്യാർഥികളായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്ക് എതിരെയുമാണ് രക്ഷിതാക്കൾ പരാതി നൽകിയത്. സ്കൂൾ പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.