വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് തിരിച്ചടി. തടികൾ വനം വകുപ്പ് കണ്ടുകെട്ടിയതിനെതിരെ സമർപ്പിച്ച അപ്പീൽ വയനാട് ജില്ലാ അഡിഷണൽ കോടതി തള്ളി. 27ഓളം കേസുകളിലാണ് അഗസ്റ്റിൻ സഹോദരന്മാർ അപ്പീൽ നൽകിയിരുന്നത്. തടികൾ സർക്കാരിൻ്റേത് അല്ല, തങ്ങളുടെത് ആണെന്നായിരുന്നു പ്രതികളുടെ വാദം.
ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനം വകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിതെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.