

പാലക്കാട്: ജോലി വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ്റെ മുൻകൂർജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പീഡനം, എസ്‍സി-എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ പൊലീസ് കേസെടുത്തത്.
ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്. അതിജീവിത ഇന്നലെ നേരിട്ട് കോടതിയിലെത്തി ദുരാനുഭവം വിസ്തരിച്ചിരുന്നു. പ്രശോഭിനെ ഉടൻ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രശോഭ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
പ്രശോഭ് സി. വത്സനെതിരെ യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം കാറിൽ നിന്നടക്കം ബലമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. മൂന്ന് തവണ പ്രശോഭ് ക്രൂരമായി പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിയാണ് പ്രശോഭ് ആദ്യമായി ബലമായി പീഡിപ്പിച്ചത്. പിന്നീട് ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിച്ചു. മൂന്നാമതായി ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ പീഡന ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.