

തിരുവനന്തപുരം; പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ നഷ്ടം സ്വകാര്യബസുകൾ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ. സ്വകാര്യ ബസുകളിൽ അമിത ചാർജ് ഈടാക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. അമിതചാർജ് വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും, കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് കൂടി സൗജന്യ യാത്ര കൊണ്ടുവരണമെന്നും പി. എസ്. സഞ്ജീവ് ആവശ്യപ്പെട്ടു.
സർവകലാശാല സിൻഡിക്കേറ്റ് നിയമനങ്ങളിലും രൂക്ഷവിമർശനമാണ് എസ്എഫ്ഐ ഉയർത്തിയത്. ആർഎസ്എസിന് വേണ്ടി ജോലി ചെയ്ത ആർ. ശശികുമാറിനെ സിൻഡിക്കേറ്റിൽ നിയമിച്ചു. ഈ വിഷയങ്ങളിൽ ഒന്നും തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കുന്നില്ല. ആർഎസ്എസുകാരനെ സർക്കാർ ഓർഡറിൽ സിൻഡിക്കേറ്റ് മെമ്പറായി നോമിനേറ്റ് ചെയ്യുകയായിരുന്നു. കാവിവൽക്കരണത്തോടെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് മൃദു സമീപനമെന്നും എസ്എഫ്ഐ ആരോപിച്ചു.
കേരള സർവകലാശാല വി സി തിരഞ്ഞെടുക്കപ്പെട്ട യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നില്ല. ശുദ്ധ തെമ്മാടിത്തരമാണ് വിസി കാണിക്കുന്നത്. എംജി സർവകലാശാല വി. സി. ഡോക്ടർ മാവൂത്ത് വിദ്യാർത്ഥികളുടെ യുദ്ധപ്രഖ്യാപനം നടത്തുകയാണ്. ആർഎസ്എസ് നയങ്ങളാണ് താൻ നടപ്പിലാക്കുന്നത് എന്ന് വിസി തന്നെ പ്രഖ്യാപിക്കുകയാണ്. കേരളത്തിൽ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടതുപക്ഷത്തിന് മാത്രമാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.