
എറണാകുളം: ലൈംഗിക വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഐഎം. രാഹുലിന്റെ രാജി കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ധാർമികത ഉണ്ടെങ്കിൽ രാജിവച്ച് പോകണം. സിപിഐഎം രാജി ആവശ്യപ്പെട്ടില്ലെന്ന കോൺഗ്രസ് വാദത്തിനിടെയാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
കേരളത്തിൽ മറ്റൊരു നേതാവിനെതിരെയും തെളിവുകൾ സഹിതം ഇത്രയധികം ആരോപണങ്ങൾ വന്നിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാജി ആവശ്യപ്പെടാൻ സിപിഐഎമ്മിനു ധാർമികതയുണ്ട്. ശരവർഷം പോലെ ആണ് ആരോപണങ്ങൾ ഉയർന്നുവന്നത്. മുകേഷിനെതിരെ അന്ന് ആരോപണം മാത്രമാണ് ഉയർന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
നടന്നതെല്ലാം മൂടിവെച്ച പ്രധാനപ്പെട്ട ആളാണ് ഷാഫി പറമ്പിൽ എംപിയെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രോത്സാഹിപ്പിച്ചതും ഷാഫി പറമ്പിൽ. രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് നേതാക്കൾക്ക് വർഷങ്ങൾക്ക് മുൻപേ അറിയാം. വി.ഡി. സതീശൻ മറുപടി പറയണമെന്നും സിപിഐഎം സെക്രട്ടറി ആവശ്യപ്പെട്ടു.
എവിടെനിന്നും വോട്ട് ചേർക്കുമെന്ന് പറയുന്ന ബി. ഗോപാലകൃഷ്ണന് ഫാസിസ്റ്റ് നിലപാടാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിന്റെ വക്താവായി ഗോപാലകൃഷ്ണൻ നിലനിൽക്കുന്നു. പ്രസ്താവനയിലൂടെ അവരുടെ നിലപാട് വ്യക്തമായി. കേരളത്തിൽ ഇവർ അക്കൗണ്ട് തുറന്ന അനുഭവത്തിനൊപ്പം പൂട്ടിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് എം.വി. ഗോവിന്ദന്‍ ഓർമപ്പെടുത്തി.
ജയിക്കാനായി ഏത് മണ്ഡലത്തിലും ഇനിയും വോട്ട് ചേർക്കുമെന്നും ജമ്മു കശ്മീരിൽ നിന്നായാലും ആളെ കൊണ്ടുവന്ന് താമസിപ്പിക്കുമെന്നുമായിരുന്നു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവന.