കോഴിക്കോട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. രാഹുലിനെതിരെ ആക്ഷേപം ഉയർന്നയുടൻ കോൺഗ്രസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. രാഹുലിന് വ്യക്തിപരമായല്ല, സംഘടനപരമായി മാത്രമാണ് പിന്തുണ നൽകിയതെന്നാണ് ഷാഫി പറമ്പിലിൻ്റെ പക്ഷം. അതേസമയം ഷഹനാസിൻ്റെ ആരോപണം ഷാഫി പറമ്പിൽ നിഷേധിച്ചിട്ടില്ല.
ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുമ്പോൾ, പല രാഷ്ട്രീയ പാർട്ടികളും എടുക്കാൻ മടിച്ച തീരുമാനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ പറയുന്നു. രേഖാമൂലം പരാതി ലഭിക്കും മുൻപ് തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും പാർലമെൻ്ററി പാർട്ടിയിൽ നിന്നും രാഹുലിനെ പാർട്ടി മാറ്റി നിർത്തി. നിയമപരമായി മുന്നോട്ട് പോകട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.
കെപിസിസിക്ക് നേരിട്ട് പരാതി ലഭിച്ചപ്പോഴും പാർട്ടിക്കുള്ളിൽ അന്വേഷണം നടത്താതെ തന്നെ പരാതി ഡിജിപിക്ക് കൈമാറി. ഹൈക്കമാൻ്റുമായി ആലോചിച്ച ശേഷം പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്തു. ഇത് പാർട്ടി കൂട്ടമായി ആലോചിച്ചെടുത്ത തീരുമാനമാണ്. പരിപൂർണമായി താനൊരു കോൺഗ്രസുകാരനാണെന്നും പാർട്ടി നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുലുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും ഷാഫി പറമ്പിൽ സംസാരിച്ചു. കോൺഗ്രസിൽ നിന്നും വളർന്ന സൗഹൃദമാണ്. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ കോൺഗ്രസിലേക്ക് കൊണ്ടുവന്നതല്ല. പാർട്ടിയിൽ പുതിയ തലമുറ വളർന്നുവരുമ്പോൾ, പിന്തുണ നൽകാനുള്ള ഉത്തരവാദിത്വം ഞങ്ങളെ പോലെയുള്ള ആളുകൾക്കുണ്ട്. അങ്ങനെയാണ് രാഹുലുമായി ബന്ധമുണ്ടാകുന്നത്. രാഹുലിൻ്റെ വ്യക്തിപരമായ കാര്യങ്ങൾക്കല്ല, സംഘടനാപ്രവർത്തനങ്ങൾക്ക് മാത്രമാണ് പിന്തുണ നൽകിയതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാവ് എം. എ. ഷഹനാസിൻ്റെ ആരോപണങ്ങൾ ഷാഫി പറമ്പിൽ തള്ളിയിട്ടില്ല. ക്രിമിനൽ പശ്ചാത്തലത്തിലുള്ള പരാതികളൊന്നും അന്ന് പുറത്ത് വന്നിരുന്നില്ലെന്നാണ് ഷാഫിയുടെ വിശദീകരണം. കെപിസിസിക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. നടപടി ആവശ്യമുള്ള പരാതികൾ രാഹുലിനെതിരെ ലഭിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.