തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആകുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കാനാണ് തന്‍റെ ആഗ്രഹം. ഈ ജന്മത്തിൽ മറ്റു ആഗ്രഹങ്ങളില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പ്രവർത്തനത്തിൽ ഉന്നതനാകാനാണ് ഇഷ്ടം. മതപരമായി തന്നെ ആക്രമിക്കുന്നു. താൻ ഹിന്ദുവായത് കൊണ്ട് ആരും ചോദിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതിന് പിന്നിലെ പ്രധാന പേരുകളിൽ ഒരാൾ തൻ്റേതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. വിഴിഞ്ഞം പദ്ധതിക്ക് പിന്നിലെ പരാമർശിക്കപ്പെടാതെ പോയ പേര് തന്റേതാണ്. വിഴിഞ്ഞത്തിന് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചു. വിഴിഞ്ഞം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയാകാം എന്ന് 2014ൽ മോദിയോട് പറഞ്ഞിരുന്നു. വിഴിഞ്ഞം സാധ്യമായതിൽ പ്രധാനമന്ത്രി പുസ്തകം എഴുതുമെങ്കിൽ അതിൽ പ്രധാനപ്പെട്ട പേരുകളിലൊന്ന് തൻ്റേതായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര ബജറ്റിനെ പറ്റി നുണകൾ എഴുതി മാധ്യമങ്ങൾ ചർച്ച വഴി തിരിച്ചുവിട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇവരോട് പറയാനുള്ളത് ഇരുപതാം നൂറ്റാണ്ട് സിനിമയിൽ മോഹൻലാൽ തന്നോട് പറഞ്ഞതാണെന്നും സുരേഷ് ഗോപി പറഞ്ഞു.