കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്ക് സ്റ്റേ. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കേസിൻ്റെ വിചാരണ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റിരുന്നു. മൂന്നുതവണ ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയ ശേഷമാണ് അക്രമം നടത്തിയത്.
ഡിവൈഎഫ്‌ഐ പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി, പഴയപുരയിൽ രജിൽ രാജ്, കൃഷ്ണ നിവാസിൽ ദീപ്ചന്ദ്, തയ്യുള്ളതിൽ ടി.കെ. അസ്കർ, മുട്ടിൽവീട്ടിൽ കെ. അഖിൽ , പുതിയപുരയിൽ പി.പി. അൻവർ സാദത്ത് , നിലാവിൽ സി. നിജിൽ, പി.കെ. അഭിനാഷ്, എ. ജിതിൻ, സാജ് നിവാസിൽ കെ. സഞ്ജയ്, രജത് നിവാസിൽ കെ. രജത്ത്, കെ.വി. സംഗീത്, കെ.ബൈജു , കെ.പി.പ്രശാന്ത്, എ.പി. സനീഷ്, മുട്ടിൽ എ.കെ. സുബിൻ, കേളോത്ത് വി. പ്രജിത്ത് എന്നിവരാണ് പ്രതികൾ.
പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്. കേസിൻ്റെ വിചാരണാ നടപടികൾ ഈ മാസം 18-ാം തീയതി മുതൽ കോടതിയിൽ ആരംഭിച്ചിരുന്നു. ആദ്യഘട്ടമായി അക്രമത്തിൽ പരിക്കേറ്റവരും ശുഹൈബിൻ്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു.
സാക്ഷി വിസ്താരം പൂർത്തിയായതിന് പിന്നാലെ വിചാരണ നടപടികൾ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ രംഗത്തെത്തുകയും ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടത്തുകയും ചെയ്തിരുന്നു. പ്രതിഭാഗത്തിൻ്റെ ഈ കോടതി മാറ്റത്തിനുള്ള നീക്കത്തെ തുടർന്നാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
മുൻപ് ഇതേ കോടതി തന്നെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ജഡ്ജി ജാമ്യം റദ്ദാക്കുകയായിരുന്നു.