കൊച്ചി: നിർണായകമായ 'അമ്മ' ജനറൽ ബോഡി യോഗത്തിനിടെ തർക്കം. ഒരു അവസരം കൂടി തരണമെന്ന് ശ്വേത മേനോൻ. മുഴുവൻ കണക്കും 35 ദിവസത്തിന് ഉള്ളിൽ അവതരിപ്പിക്കാം എന്നും വാഗ്ദാനം. സ്ത്രീകൾ എല്ലാം കഴിവില്ലാത്തവരാണെന്ന് ധാരണ തെറ്റാണ്. ആരോപണ വിധേയർ ഒരു കമ്മിറ്റികളിലും ഉണ്ടാകരുത്. അവിശ്വാസത്തിൽ വോട്ട് ഇടുന്നതിന് അനുകൂലമെന്നും ധൈര്യത്തിന് കുറവില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു.
അതേസമയം, താരസംഘടന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കേരള സമൂഹത്തിൽ അമ്മയെന്ന താര സംഘടന ചീഞ്ഞളിഞ്ഞു നിൽക്കുകയാണെന്ന് അംഗങ്ങളിൽ ഒരാളായ നടി യമുനാ റാണി പറഞ്ഞു. അതിനു കാരണം സംഘടനയ്ക്ക് അകത്തുള്ളവർ തന്നെയാണ്. വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണ് സംഘടനയുടെ പ്രശ്നമായി ഇപ്പോൾ വന്നിട്ടുള്ളത്. ഈ ജോലി മാത്രം ചെയ്തു ജീവിക്കുന്ന ആളുകളെ സമൂഹത്തിന് മുന്നിൽ പച്ചയ്ക്ക് വൃത്തികേടായി ചിത്രീകരിച്ചു. ഓരോരുത്തരും സമൂഹമാധ്യമത്തിൽ വിളിച്ചു പറയുമ്പോൾ തനുൾപ്പെടെയുള്ള സാധാരണ ആളുകൾക്കും ജീവിക്കണമെന്നും യമുനാ റാണി പറഞ്ഞു.
അംഗങ്ങൾക്കിടയിൽ കടുത്ത ഭിന്നത തുടരുന്നതിനിടെ താരസംഘടന 'അമ്മ'യുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടരുകയാണ്. മോഹൻലാൽ അടക്കം പ്രമുഖ താരങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നേതൃത്വത്തിന് എതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് അവിശ്വാസരേഖയിൽ പറയുന്നത്.