
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിൻ്റെ ശക്തി കുറഞ്ഞതാണ് മഴ കുറയാൻ കാരണം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രമാണുള്ളത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് അലേർട്ട്. എന്നാൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞദിവസം മാത്രം ആറുപോരാണ് മഴക്കെടുതിയിൽ മരിച്ചത്. കോഴിക്കോട് കനാലിൽ വീണ് ഒരാളെയും കോട്ടയം മീനടത്ത് തോട്ടിൽ വീണ് ഒരാളെയും കാണാതാവുകയും ചെയ്തിരുന്നു. വിവിധ ജില്ലകളിലായി നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ആലപ്പുഴയിലും കണ്ണൂരിലും പത്തനംതിട്ടയിലും വെള്ളപ്പൊക്കമുണ്ടായിരുന്നു. കുട്ടനാടിൻ്റെ വിവിധ മേഖലകളിൽ വെള്ളം കയറി. പയ്യന്നൂരിലും, തിരുവല്ല, പന്തളം മേഖലകളിൽ വീടുകളിലും, റോഡുകളിലും വെള്ളം കയറി. തിരുവനന്തപുരം വെങ്ങാനൂരിൽ മണ്ണിടിച്ചിലിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. വിവിധ ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വൻ മരങ്ങൾ കടപുഴകിയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.