കൊച്ചി: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം തിരിച്ചേൽപ്പിച്ച് സ്പോൺസർ. ചില നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സ്പോൺസർക്ക് വീണ്ടും സമയം നൽകും. മറ്റ് പ്രവർത്തനങ്ങൾ ജിസിഡിഎ തന്നെ പൂർത്തിയാക്കും. നവീകരണം പൂർത്തിയാക്കി സ്റ്റേഡിയം ഇന്ന് തിരികെ നൽകാമെന്ന് ആയിരുന്നു സ്പോൺസറുടെ വാഗ്ദാനം.
നവംബർ 30 വരെയായിരുന്നു സ്‌പോണ്‍സറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്. 70 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം കൈമാറണമെന്നായിരുന്നു കരാറിലെ ധാരണ. നവംബർ 30ഓടെ പണികൾ പൂർത്തിയാക്കി തിരികെ നൽകാമെന്ന് സ്പോൺസർ ഉറപ്പും നൽകിയിരുന്നു.
സ്റ്റേഡിയം തിരിച്ചുനൽകുമ്പോഴും നിര്‍ണായകമായ പല പണികളും പൂര്‍ത്തിയാക്കാനായിട്ടില്ല. പ്രവേശന കവാടം, പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍ എന്നിവയുടെ അറ്റകുറ്റ പണികൾ പാതിവഴിയിലാണ്. ഏറ്റവും പ്രധാനപ്പെട്ട സീറ്റിങ് ജോലികള്‍ 70 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ഇവയിൽ ചിലത് പൂർത്തിയാക്കാൻ സ്പോൺസർക്ക് വീണ്ടും സമയം നൽകുമെന്നാണ് സൂചന.