

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ എബിസി സെൻ്ററുകളുടെ പ്രവർത്തനം താളം തെറ്റിയ നിലയിൽ. പിടികൂടുന്ന ആക്രമണകാരികളായ തെരുവു നായ്ക്കളെ തിരികെ ജനവാസ കേന്ദ്രങ്ങളിൽ ഇറക്കിവിടുന്നതായി പരാതി. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ഇവയെ പിടികൂടി വന്ധ്യംകരിച്ച് ഷെൽറ്ററിൽ അടയ്ക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
എന്നാൽ, സംസ്ഥാന സർക്കാർ തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി സംസ്ഥാന വ്യാപകമായി അനിമൽ ബെർത്ത് കൺട്രോൾ സെൻ്ററുകൾ തുടങ്ങുകയായിരുന്നു . ശേഷം അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് അതേ ഇടത്തു തന്നെ കൊണ്ടുവിടുന്നതാണ് പദ്ധതി. എന്നാൽ കാസർഗോഡ് ജില്ലയിൽ തെരുവ് നായ്ക്കളെ കണ്ടെത്തി പിടികൂടി എബിസി സെൻ്ററിൽ എത്തിച്ച ശേഷം കിലോമീറ്ററുകൾക്കപ്പുറം ജനവാസ മേഖലകളിൽ കൊണ്ടുവിട്ടതായാണ് പരാതി.
ചെങ്കളയിൽ നിന്നും പിടികൂടിയ തെരുവ്നായ്ക്കളെ കിലോമീറ്റർ അപ്പുറം പള്ളിക്കരയിലും, വെള്ളിക്കോത്തും കൊണ്ടുവിട്ടു. ജില്ലാ പഞ്ചായത്തിൻ്റെ മിഷൻ എബിസി വാഹനത്തിലായിരുന്നു നായകളെ കൊണ്ടുവന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഇത്തരത്തിൽ എട്ടോളം നായ്ക്കളെ വെള്ളിക്കോത്ത് ഇറക്കിവിട്ടു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ജനവാസ പ്രദേശങ്ങളിൽ നിന്ന് പിടികൂടിയ തെരുവ് നായക്കളെ ഇത്തരത്തിൽ വിട്ടയക്കുന്നത് ഏത് മാനദണ്ഡത്തിൻ പ്രകാരമാണെന്ന് വിശദീകരണമില്ല. ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് അധികൃതരുടെ വാദം. ഇറക്കിവിട്ട പ്രദേശത്തിന് സമീപം അംഗൻവാടിയും, സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. പള്ളിക്കരയിൽപ്രതിഷേധമുയർത്തിയ നാട്ടുകാർ ഇറക്കി വിട്ട നായ്ക്കളെ തിരികെ പിടികൂടി വാഹനത്തിൽ തിരികെ കയറ്റിവിട്ടു.