തൃശൂർ: പൂര നഗരിയിലെങ്ങും കലോത്സവത്തിന്റെ നിറകാഴ്ചകളാണ്. വേദികളിലും സദസിലും, പരിസരങ്ങളിലുമെല്ലാം കലാമാമാങ്കത്തിന്റെ വർത്തമാനങ്ങൾ മാത്രം. എന്നാൽ കലാ നഗരിയിൽ മറ്റൊരു ചമയക്കാഴ്ച കൂടിയുണ്ട്. സാഹിത്യ അക്കാദമിയോട് ചേർന്നുള്ള കനകാംബര വേദിക്ക് സമീപമുള്ള ചെറുകാടിലാണ് തെയ്യം അരങ്ങേറുന്ന കാവിനെ ഓർമിപ്പിക്കുന്ന മനോഹര കാഴ്ചയുള്ളത്.
മലബാറിലെ നീലിയാർ തെയ്യത്തിന്റെയും അമ്മ തെയ്യത്തിന്റെയും പ്രതീതി ഉണർത്തുന്ന ഇടം. കുട്ടി കലാകാരന്മാർക്കുള്ള ചമയമെഴുത്താണ് അവിടെ നടക്കുന്നത്. മുഖത്ത് നിറങ്ങൾ നിറയുന്ന ഭാവങ്ങൾ, അരങ്ങ് തകർക്കാൻ ഒരുങ്ങുകയാണ് ഈ കുട്ടി താരങ്ങൾ. ഉടുക്കും കച്ചകളും ആടയാഭരണങ്ങളുമുള്ള തെയ്യ കാവിനെ ഓർമിപ്പിക്കുന്ന ഇവിടെ നിന്നുള്ള ചമയക്കാഴ്ച മനോഹരമാണ്. മറ്റ് പലരും ഗ്രീൻ റൂമുകളിലാണ് ചമയം ഒരുക്കുന്നത്. എന്നാൽ ഇത്രയും സുന്ദരമായ ഒരിടത്ത് ഓട്ടം തുള്ളലിനുള്ള ചമയമെഴുത്ത് നടത്താൻ കുട്ടികൾക്കും ഗുരുക്കൻമാർക്കും ഒരേ മനസായിരുന്നു.