
കൊച്ചി: യുവതികളായ അമ്മമാരുടെ ആത്മഹത്യകളെ കുറിച്ച് വീണ്ടും പറയേണ്ടി വരുന്നത് അത്യധികം വേദനയും സ്വയം നിന്ദയും ഉണ്ടാക്കുന്നതാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ സുജാ സൂസൻ ജോർജ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭർതൃ പീഡനങ്ങളിൽ മനംനൊന്ത് യുവതികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ തുടർക്കഥകളാകുന്നതിലെ ആശങ്ക പങ്കുവെച്ചത്.
ഒരുപാട് ജീവനുകളാണ് ഭർത്താവിന്‍റെയും, ഭർതൃ വീട്ടുകാരുടെയും ക്രൂരതകളിൽ പൊലിയുന്നത്. അതുല്യ, നേഘ, റീമ അങ്ങനെ നീളുന്നു ഈ ലിസ്റ്റ്. ഈ വിഷയത്തിൽ സര്‍ക്കാരിന്‍റെ പിന്തുണാ സംവിധാനങ്ങളെ പരമാവധി ഉപയോഗിക്കണമെന്നും സുജാ സൂസൻ ജോർജ് കുറിച്ചു.
ഗാര്‍ഹികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവര്‍ക്ക് സമീപിക്കാവുന്നവരുടെ ഫോണ്‍ നമ്പരുകളും സുജാ സൂസന്‍ ജോർജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
വീണ്ടും വീണ്ടും യുവതികളായ അമ്മമാരുടെ ആത്മഹത്യകളെ കുറിച്ച് പറയേണ്ടി വരുന്നത് അത്യധികം വേദനയും സ്വയംനിന്ദയും ഉണ്ടാക്കുന്നതാണ്. ഈ മരണങ്ങള്‍ സാമൂഹ്യ ആരോഗ്യം ഗുരുതരാവസ്ഥയിലായ മലയാളിയുടെ മുഖം പ്രതിഫലിപ്പിക്കുന്നതു കൂടിയാണ്.
വി എസ് മരിക്കുന്ന നേരം ഞങ്ങള്‍ ( ഗീത നസീര്‍ ,ആര്‍ പാര്‍വ്വതി ദേവി,മേഴ്സി അലക്സാണ്ടര്‍)ഗാര്‍ഹികാതിക്രമ പ്രതിരോധസമിതിയെ പ്രതിനിധീകരിച്ച് കൊല്ലം,ഭരണിക്കാവിലുള്ള അതുല്യയുടെ വീട്ടിലായിരുന്നു. അലമുറകളൊക്കെ ഒരു മരവിപ്പിലേക്ക് മാറിയിരുന്നു. അതുല്യയുടെ അമ്മ മകളുടെ കുഞ്ഞുന്നാള്‍ മുതലുള്ള കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു. നിതീഷ് വിവാഹനിശ്ചയം മുതല്‍ എങ്ങനെയാണ് അതുല്യയെ പീഡിപ്പിച്ചു കൊണ്ടിരുന്നതെന്നും എങ്ങനെയൊക്കെ യാണ് പിന്നെയും പിന്നെയും അവളെ വരുതിയിലാക്കി നിര്‍ത്തിയിരുന്നതെന്നും പറഞ്ഞു കൊണ്ടിരുന്നു. മരണദിവസം കുഞ്ഞായക്ക് (അനിയത്തി)ക്ക് അയച്ചു കൊടുക്കണമെന്നു മകളോട് പറഞ്ഞ് അയച്ചു കൊടുത്ത വീഡിയോയും ഫോട്ടോകളും കാട്ടിത്തന്നു. വല്ലാത്ത ഒരു അസ്വാഭാവികതയോടെ ആ അമ്മ ഭ്രാന്തു പിടിച്ചപോലെ പറഞ്ഞു കൊണ്ടിരുന്നു.
കണ്ണൂരില്‍ റീമ,ആലത്തൂരില്‍ നേഖ
--------------------------------------------------------
''എന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവര്‍ക്കൊപ്പമാണ്'' റീമയുടെ ആത്മഹത്യാക്കുറിപ്പിലെ വരികളാണ്.
നമുക്ക് അറിയാം നമ്മുടെ വീടുകളിലൊക്കെയുള്ള ആത്മഹത്യ മാത്രമാണ് മുന്നിലുള്ള വഴിയെന്ന് വിചാരിക്കുന്ന സ്ത്രീകളെയും ഏത് നിമിഷവും കൊലപാതകം പോലും നടന്നേക്കുമെന്ന് കരുതാവുന്ന വീടുകളെയും. വീടിനെ ചുറ്റിപ്പറ്റിയുണ്ടാക്കി വെച്ചിരിക്കുന്ന ദുരഭിമാനങ്ങള്‍ ഉപേക്ഷിക്കണം. പെണ്‍മക്കളുടെയും കുഞ്ഞുമക്കളുടെയും ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ക്കായിരിക്കണം മുന്‍ഗണന.ചര്‍ച്ചയും ഒത്തുതീര്‍പ്പുകളും പിന്നീട്. ഗുരുതരമായ അഭിപ്രായവ്യത്യാസമുള്ളപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരു വീട്ടില്‍ ഒരിക്കലും ഒരുമിച്ച് താമസിക്കരുത്. പെണ്‍മക്കളെ അവിടെ ഒരു കാരണവശാലും ഭര്‍ത്താവിനൊപ്പം നിര്‍ത്തരുത്. അത് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഉത്തരവാദിത്തമാണ്. മരണം തെരഞ്ഞെടുക്കും മുന്‍പ് ആലോചിക്കൂ. ഞങ്ങളൊക്കെ കൂടെയുണ്ട് നമുക്കൊരുമിച്ച് പ്രശ്നങ്ങളെ നേരിടാം.
**സര്‍ക്കാരിന്‍റെ പിന്തുണാസംവിധാനങ്ങളെ പരമാവധി ഉപയോഗിക്കാം.കൂടാതെ ഗാര്‍ഹികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവര്‍ക്ക് താഴെ കൊടുക്കുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
Mercy Alexander-9446041397
CK Hameeda- 8129680165
Suja Susan George -9447496083
Geetha Nazeer - 9048070792
Adv P M Athira -9446682299
R Parvathi Devi -9895395995
Adv Smitha K Krishnankutty- 9446120412
Adv Girija Biju - 9847346956
Liya - 9746848355