"ആ വിധി എന്നെ പ്രശസ്തനാക്കി, നായകള്‍പോലും ആശംസകള്‍ നേരുന്നതായാണ് അറിയുന്നത്"; നിർണായക ഉത്തരവിനെപ്പറ്റി സുപ്രീം കോടതി ജസ്റ്റിസ്
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിനുള്ള ഉത്തരവ് ഭേദഗതി ചെയ്ത നടപടി തന്നെ പ്രശസ്തനാക്കിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്. മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ച് നാഷണൽ ലീഗൽ സർവീസ് അതോറിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് നാഥ്. കേസ് തന്നെ ഏല്‍പ്പിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് വിക്രം നാഥ് നന്ദി അറിയിച്ചു.
"വളരെക്കാലമായി, നിയമ സമൂഹത്തിൽ ചെറിയ ജോലികളുടെ പേരിലാണ് ഞാൻ അറിയപ്പെട്ടിരുന്നത്. ഈ രാജ്യത്തും ലോകമെമ്പാടുമുള്ള സിവില്‍ സമൂഹത്തിനിടയിലും എനിക്ക് അംഗീകരം നേടി തന്ന തെരുവ് നായകള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. ഈ കേസ് എനിക്ക് നല്‍കിയതിന് ചീഫ് ജസ്റ്റിസിനോടും എനിക്ക് നന്ദിയുണ്ട്," ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. അടുത്തിടെ നടന്ന ഒരു ഉച്ചകോടിയില്‍ അഭിഭാഷകരുടെ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള അഭിഭാഷകർ തെരുവ് നായ പ്രശ്നത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതായും ജസ്റ്റിസ് കൂട്ടിച്ചേർത്തു.
"നായ പ്രേമികള്‍ക്ക് പുറമേ നായകളും എനിക്ക് ആശംസകളും അനുഗ്രഹവും നല്‍കുന്നുണ്ടെന്നാണ് എനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നത്," ജസ്റ്റിസ് നാഥ് പറഞ്ഞു.
നായ്ക്കളെ വാക്സിനേഷൻ നൽകി തെരുവിൽ തിരിച്ച് വിടണം എന്നായിരുന്നു ഓഗസ്റ്റ് 22ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിൻ്റെ വിധി. അക്രമകാരികളായ നായ്ക്കളെ കൂട്ടിലടയ്ക്കാം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്ന രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്.
തെരുവ് നായ്ക്കളെ വാക്സിനേഷൻ നൽകി പിടികൂടിയ അതേ സ്ഥലത്ത് തന്നെ തുറന്നുവിടുക, ആക്രമണകാരികളായ അല്ലെങ്കിൽ, പേവിഷബാധയുള്ള നായ്ക്കളെ തുറന്നുവിടരുത്, നായ്ക്കൾക്ക് റോഡുകളിൽ തീറ്റ നൽകരുത്. തെരുവ് നായ്ക്കൾക്ക് തീറ്റ നൽകാൻ പ്രത്യേക സ്ഥലം ഒരുക്കണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്.
രണ്ട് മാസത്തിനകം ഒരു തെരുവുനായ പോലുമില്ലാത്ത ഇടമായി ഡൽഹി നഗരത്തേയും സമീപപ്രദേശങ്ങളേയും മാറ്റണമെന്ന കോടതി നിർദേശം വലിയ വിവാദമായിരുന്നു.ഡൽഹി പൂത്കാലാൻ മേഖലയിൽ ആറുവയസുകാരി പേവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഭേദഗതി ചെയ്തത്.