പാലക്കാട്: ഭൂട്ടാൻ വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ നടന്മാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് സ്വർണ്ണപ്പാളി വിവാദം മുക്കാനെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. രണ്ട് സിനിമാക്കാരെ വലിച്ചിഴച്ചത് വിവാദം മുക്കാനാണോയെന്ന സംശയമുണ്ടെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ പറയുന്നില്ല. പ്രജാ വിവാദവും സ്വർണ ചർച്ച മുക്കാനെന്നും എല്ലാം കുൽസിതമെന്നും സുരേഷ്ഗോപി പറഞ്ഞു.
പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ വിചിത്ര പ്രസ്താവന. "സ്വർണത്തിന്റെ വിഷയം മുക്കാൻ വേണ്ടിയാണോ സിനിമാ രംഗത്തുള്ള രണ്ടുപേരെ വീണ്ടും ത്രാസിൽ കേറ്റി അളക്കാൻ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്? ഇത് സംബന്ധിച്ച് എൻഐഎ, ഇഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ കേന്ദ്രമന്ത്രിസഭയിൽ ഇരുന്നുകൊണ്ട് അതിനെക്കുറിച്ച് പറയാൻ പാടില്ല. ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് ചെയ്യുന്നത്," സുരേഷ് ഗോപി പറഞ്ഞു.
അയ്യപ്പൻ തൻ്റെ മൂത്ത സഹോദരനാണെന്നും സുരേഷ് ഗോപി പറഞ്ഞു. അയ്യപ്പൻ മനുഷ്യൻ കൂടിയാണ്. തൻറെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഈശ്വരന്റെ ഓഡിറ്റ് ബുക്കിൽ മാത്രമാണ് തന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.