

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ് തീരുമാനത്തിൽ ഉറച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതിയിളവ് ധനബില്ലിൽ നിന്ന് ഒഴിവാക്കില്ലെന്ന് സൂചന. ധനബില്ലിൽ നികുതിയിളവ് പാസാക്കും. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് പിന്നീട് തീരുമാനിക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉള്ളത്.
ഇത് സംബന്ധിച്ച തീരുമാനം യുഡിഎഫ് യോഗത്തിലെടുക്കും. നികുതി നിര്‍ദേശത്തിൻ്റെ സാഹചര്യം നേതാക്കളെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തും. നികുതി തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നികുതി നിര്‍ദേശങ്ങള്‍ വകുപ്പ് മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും നിലപാടുണ്ട്.
എന്നാല്‍ മദ്യ നികുതി ധന ബില്ലില്‍ ഉള്‍പ്പെടുത്തിയതിൽ കടുത്ത പ്രതിഷേധത്തിലാണ് നേതാക്കള്‍. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതില്‍ യുഡിഎഫ് തീരുമാനം എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്.
എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കേട്ട് സന്തുലിതമായ മദ്യനയം രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു പ്രതികരിച്ചിരുന്നു. വ്യക്തിപരമായി മദ്യത്തിനെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്. എന്നാല്‍ നയത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എം.ലിജു പറഞ്ഞിരുന്നു.