കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്.
നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരായ റാം, സംഗീത എന്നിവരാണ് തലശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഇരുവരും ഒളിവിൽ തുടരുകയാണ്. ഡെൻ്റൽ കോളേജിലെ എച്ച്ഒഡിയായ എം.കെ. റാമിനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് പുറത്താക്കിയിരുന്നു. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് റാം പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി - പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിനിടെ നിതിൻ രാജിൻ്റെ മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.