കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോക്ടർ വിപിന് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റുണ്ടെന്ന് ചികിത്സിച്ച എമർജൻസി മെഡിസിൻ വിഭാഗം ഡോ. റിനൂപ്. തലയോട്ടിക്ക് പൊട്ടലുണ്ട്, തലച്ചോറിനു ക്ഷതം ഉണ്ടെന്ന് ഡോ. റിനൂപ് പ്രതികരിച്ചു. ന്യൂറോ ഐസിയുവിലാണ് നിലവിൽ ഡോക്ടർ ഉള്ളത്. ആരോഗ്യനില തൃപ്തികരമാണ്. അപകടനിലയില്ല. ഡോക്ടർക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോ. റിനൂപ് കൂട്ടിച്ചേർത്തു. താമരശേരി താലൂക്ക് ആശുപത്രിയിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡോക്ടറെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ആക്രമി സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടിയത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ വിപിനെ സനൂപ് വെട്ടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടു മക്കളുമായാണ് അക്രമി എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലേക്ക് ഇയാൾ കയറിയത്. എന്നാൽ ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. ജൂനിയർ ഡോക്ടർ വിപിനാണ് മുറിയിലുണ്ടായിരുന്നത്. മകൾ മരിച്ചത് ചികിത്സ ലഭിക്കാതെയാണെന്ന് ആരോപിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.
അതേസമയം, ഡോക്ടറെ വെട്ടിയത് പ്രതികാരം കൊണ്ടെന്ന് പ്രതി സനൂപ് മൊഴി നൽകി. മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്നും പ്രതി മൊഴി നൽകി. സനൂപിൻ്റെ അറസ്റ്റ് കോഴിക്കോട് റൂറൽ എസ്പി രേഖപ്പെടുത്തി.