തിരുവനന്തപുരം: പാലക്കാട് കരോൾ സംഘത്തിന് നേരെ നടന്ന ആക്രമണം ദൗർഭാഗ്യകരമായ സംഭവമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. അക്രമങ്ങൾ ആവർത്തികാതിരിക്കാൻ അധികാരികൾ ഇടപെടണം. ക്രിസ്മസ് ആഘോഷത്തിന് ഇടയിൽ ഇത്തരം സംഭവങ്ങൾ ഒഴുവാക്കേണ്ടതാണെന്നും ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. മറുവശത്ത് ആക്രമണം നടക്കുന്നു. രാജ്യവ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.
അതേസമയം, കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി രക്ഷിതാക്കൾ രംഗത്തെത്തി. കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപമാണെന്നും രക്ഷിതാക്കൾ പറയുന്നു. രാഷ്ട്രീയം പോലും അറിയാത്ത, 15 വയസിൽ താഴെ മാത്രം പ്രായമുള്ളതാണ് എല്ലാ കുട്ടികളും. ബിജെപി നേതാക്കളുടെ അധിക്ഷേപം കുട്ടികൾക്ക് വലിയ വേദനയുണ്ടാക്കി. ആക്രമണത്തിന് പിന്നാലെ സംഘം മദ്യപിച്ചെത്തിയതിനാലാണ് ആക്രമിച്ചതെന്ന ആക്ഷേപവുമായി ബിജെപി നേതാവ് സി. കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. ഇത് കുട്ടികളെ ബാധിച്ചെന്ന് രക്ഷിതാക്കൾ പറയുന്നു.
കരോളുമായി ഇങ്ങോട്ടേക്ക് വരരുതെന്ന് പറഞ്ഞായിരുന്നു കുട്ടികൾക്കുനേരെ ആക്രമണം. കുട്ടികൾക്കെതിരായ അധിക്ഷേപത്തിൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ 21നായിരുന്നു സംഭവം. കരോളിന് ഉപയോഗിച്ചിരുന്ന ഡ്രമ്മിൽ സിപിഐഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകർ കരോൾ സംഘത്തെ ആക്രമിക്കുകയായിരുന്നു. പിന്നാലെ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി. കൃഷ്ണകുമാർ രംഗത്തെത്തി. കുട്ടികൾ മദ്യപിച്ചെത്തിയാണ് കരോൾ നടത്തിയതെന്നായിരുന്നു കൃഷ്ണകുമാറിൻ്റെ ആരോപണം. കരോൾ സംഘത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ബിജെപി നിലപാട് ദൗർഭാഗ്യകരമാണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.