വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്മശാനഭൂമി ഇനി അറിയപ്പെടുക 'ജൂലൈ 30 ഹൃദയഭൂമി' എന്ന പേരില്‍. മഹാ ദുരന്തത്തിന് ഒരാണ്ടിനിപ്പുറമാണ് ശ്മശാനഭൂമിക്ക് പേരിടുന്നത്. മേപ്പാടി ഗ്രാമ പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.
മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗമായ യു.എ. അജ്‌മൽ സാജിദ് ആണ് 'ജൂലൈ 30 ഹൃദയഭൂമി' എന്ന പേര് നിർദ്ദേശിച്ചത്. ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന ജൂലായ് 30ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.