കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലായി അയ്യൻകുന്നിൽ ഇറങ്ങിയ കാട്ടാന കാടുകയറിയെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ ആറളം ഫാമിലേക്കെത്തിയ കാട്ടാന വന്യജീവി സങ്കേതത്തിലേക്ക് കയറിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുന്നതിനിടെയാണ് കാടുകയറിയത്. ആന തിരികെ കാട്ടിൽ കയറുന്നതുവരെ വനംവകുപ്പ് പട്രോളിംഗ് തുടർന്നിരുന്നു.
പ്രദേശത്ത് ആനയിറങ്ങിയതോടെ അയ്യൻകുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിൽ കഴിഞ്ഞദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. അങ്ങാടിക്കടവ് കരിക്കോട്ടക്കരി ഭാഗങ്ങളിലെ ജനവാസ മേഖലയിലൂടെ സഞ്ചരിച്ച കാട്ടാന ആശാൻ കുന്നിലെ റബ്ബർ കാട്ടിൽ നിലയുറപ്പിക്കുകയായിരുന്നു. തുരത്താൻ ശ്രമിക്കുന്നതിനിടെ ആന വീടുകൾക്കിടയിലൂടെ ഓടിയത് ആശങ്ക ഉണ്ടാക്കി. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.