കൊല്ലം: തേവലക്കരയിൽ സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. വിളന്തറയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീർക്കടലിനെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത്. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ മിഥുന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. അനുജനാണ് മിഥുൻ്റെ അന്ത്യ കർമങ്ങൾ ചെയ്തത് .
മിഥുൻ പഠിച്ച തേവലക്കരയിലെ സ്കൂളിലെ പൊതുദർശനത്തിന് ശേഷമായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്. മിഥുനെ അവസാന നോക്ക് കാണാനായി സ്കൂളിൽ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും സ്കൂളിലെത്തിയിരുന്നു.
ഇന്ന് രാവിലെ ആയിരുന്നു തുർക്കിയിൽ നിന്നും മിഥുൻ്റെ അമ്മ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ്, തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇരുമ്പ് ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ വേണ്ടി ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു.
ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മിഥുന് ജീവനുണ്ടായിരുന്നുവെന്നും അധ്യാപകൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും അധ്യാപകർ പറഞ്ഞു.