തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ്. 2500 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്കായി സർക്കാർ വകയിരുത്തിയത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യമൊരുക്കും. ഇതിനായി 14 കോടി രൂപ വകയിരുത്തി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 16% കൂടുതലാണ്. 6.5 കോടി രൂപ പെയിൻ ആർഡ് പാലിയേറ്റിവ് പ്രവർത്തനത്തനത്തിനായും വകയിരുത്തി. പാലിയേറ്റിവ് കെയർ മാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയാക്കി വർധിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 12 കോടി രൂപ. മെഡിക്കൽ കോളേജ് മാലിന്യ സംസ്കരണത്തിന് 22 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
റോഡ് അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കും. കാരുണ്യക്ക് പുറത്തുള്ള ആളുകൾക്കായി പുതിയ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കും. അതിനായി ബജറ്റിൽ 50 കോടി വകയിരുത്തി. കാൻസർ, ലെപ്രസി, ക്ഷയ രോഗബാധിതരുടെ പെൻഷൻ 1000 രൂപ വർധിപ്പിച്ച് 2000 ആക്കിയെന്നും കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പദ്ധതി നടപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കുമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് – കുടുംബ പെന്‍ഷന്‍കാര്‍, യൂണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷൂറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.
കേരളത്തിലെ ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവാണെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. സാമ്പിള്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടിലാണ് വികസിത രാജ്യങ്ങളേക്കാള്‍ കുറവ് ശിശുമരണ നിരക്കാണ് കേരളത്തിലേതെന്ന് വ്യക്തമാക്കിയത്. ശിശുമരണ നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് കേരളം. കേരളത്തിലെ ശിശു മരണ നിരക്ക് അഞ്ച് ആണെങ്കില്‍ ദേശീയ തലത്തില്‍ ഇത് 25 ആണ്. അമേരിക്കയില്‍ 5.6 ആണ് ശിശുമരണ നിരക്ക്. രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28 ഉം നഗരമേഖലകളില്‍ 19 ഉം ആണെന്ന് സാമ്പിള്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ധനമന്ത്രി.