തിരുവനന്തപുരം: ചില സ്വകാര്യ മാനേജ്‍മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് സംഭവത്തിൽ നിലപാട് ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി. പൂജപ്പുര ഗവൺമെന്റ് യുപി സ്കൂളിൽ നടത്തിയ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിൽ മന്ത്രി നേരിട്ടെത്തി. ചില സ്കൂളുകൾ ക്രിസ്മസ് ആഘോഷിക്കില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് നേരിട്ട് പങ്കെടുക്കാൻ എത്തിയത്. നമുക്ക് ക്രിസ്മസും ഓണവും പെരുന്നാളും എല്ലാം ആഘോഷിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി വിദ്യാർഥികളോട് പറഞ്ഞു.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസവും മന്ത്രി നിലപാടെടുത്തിരുന്നു. കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്നും വിദ്യാലയങ്ങളിൽ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നുമാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. വിഷയത്തിൽ അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം, സഹജീവി സ്‌നേഹവും ബഹുസ്വരതയും പഠിപ്പിക്കേണ്ട വിദ്യാലയങ്ങളിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് വിവേചനമാണെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികളെ കുട്ടികളായി കാണുക. അവരെ വർഗീയതയുടെ കള്ളികളിൽ ഒതുക്കാതിരിക്കുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും അനുവദിച്ചു നൽകില്ലെന്നും ശിവൻകുട്ടി പറഞ്ഞു.