തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി കോർ കമ്മറ്റിയിൽ ഒരാളെ കൂടി ഉൾപ്പെടുത്തി. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്. 21 പേരടങ്ങിയ ആദ്യ പട്ടിക പുറത്തിറക്കിയതിന് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ പട്ടിക ഇറക്കിയത്. കോർകമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ സി.കെ. പത്മനാഭൻ അതൃപ്തി അറിയിച്ചിരുന്നു. അതിന് ശേഷമാണ് 22 പേരടങ്ങുന്ന ജംബോ കോർ കമ്മിറ്റി രൂപികരിക്കാൻ പാർട്ടി തീരുമാനിച്ചത്.
നിലവിലെ സംസ്ഥാന നേതൃത്വത്തിൻ്റെ ഭാഗമായി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, ആനൂപ് ആൻ്റണി എന്നിവർ കോർ കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയാണ് 21 പേരടങ്ങുന്ന ആദ്യ കോർ കമ്മിറ്റി പട്ടിക അംഗീകരിച്ചത്.
മുൻ അധ്യക്ഷന്‍മാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവരും കോർ കമ്മിറ്റിയിലുണ്ട്. കൂടാതെ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, രാജ്യസഭാംഗം സി. സദാനന്ദൻ, ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ കെ. ആൻ്റണി, വൈസ് പ്രസിഡൻ്റുമാരായ പി. സുധീർ, കെ.കെ. അനീഷ് കുമാർ, ഷോൺ ജോർജ്, സി. കൃഷ്ണകുമാർ, ബി. ഗോപാലകൃഷ്ണൻ, കെ. സോമൻ, വി. ഉണ്ണികൃഷ്ണൻ എന്നിവരും കോർ കമ്മിറ്റിയിലുണ്ട്.
സംസ്ഥാന അധ്യക്ഷൻ, മുൻ അധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ എന്നിവരാണ് സാധാരണ കോർ കമ്മിറ്റിയിൽ അംഗമാവുക. കഴിഞ്ഞ തവണ വൈസ് പ്രസിഡൻ്റുമാരായ ശോഭാ സുരേന്ദ്രനെയും എ.എൻ. രാധാകൃഷ്ണനെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഇത്രയധികം പേർ കോർ കമ്മിറ്റിയിൽ ഉൾപ്പെടുന്നത്.