സംസ്ഥാനത്ത് പ്രളയസാധ്യയില്ല, സർക്കാർ എല്ലാവിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജൻ. എല്ലായിടത്തും കൺട്രോൾ റൂമുകൾ റെഡിയാണ്. ജില്ലാ കേന്ദ്രത്തിലെ ഡിഒസിയും എല്ലാ താലൂക്കിലും കേന്ദ്രങ്ങളിലെയും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്ററും 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ, 1070 എന്ന ടോൾ ഫ്രീ നമ്പറിൽ ജില്ലാ കേന്ദ്രങ്ങളിലേക്കും 1077 എന്ന ടോൾഫ്രീ നമ്പറിൽ അടുത്തുള്ള താലൂക്ക് കേന്ദ്രത്തിലേക്കും വിവരം ലഭിക്കാൻ വിധത്തിൽ കൺട്രോൾ സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ലീഡേഴ്സ് മോർണിങ്ങിൽ ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ. രാജൻ.
ഇതുവരെ 43 ക്യാംപുകളാണ് ആരംഭിച്ചിട്ടുള്ളത്. 5000ത്തോളം ക്യാംപുകൾ വരെ തുറക്കാൻ സാധിക്കുന്ന തയ്യാറെടുപ്പുകൾ ഏപ്രിൽ മാസം മുതൽ നടത്തിയിട്ടുണ്ട്. കവചം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ മഴക്കാലമാണ് ഇത്. നൂറ് കേന്ദ്രങ്ങളിൽ അപകടകരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സൈറൺ കൊടുക്കാനും പ്രാദേശികമായി ഈ അപകടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും അത് കവചത്തിൻ്റെ കീഴിലുള്ള നൂറ് കണക്കിനാളുകൾക്ക് മെസേജ് മുഖാന്തരം മുന്നറിയിപ്പ് നൽകാനും കഴിയുന്ന വിധത്തിൽ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപകടകരമായ വിധത്തിൽ നിൽക്കുന്ന ഏത് മരം ശ്രദ്ധയിൽ പെട്ടാലും പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 238 പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് ചില്ലയറക്കാനോ മുറിക്കാനോ അനുവാദം നൽകിയിട്ടുണ്ട്. സാമ്പത്തികമായ പ്രതിസന്ധി ഇല്ലാതിരിക്കാനും വേണ്ട വിധത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. യെല്ലോ അലേർട്ടാണ് നിലവിലുള്ളതെങ്കിലും ഓറഞ്ച് അലേർട്ടിന് സമാനമായ മുൻകരുതലുകളും ജാഗ്രതാനിർദേശങ്ങളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്കും റെവന്യു ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ സംസ്ഥാനത്ത് പലയിടങ്ങളിലായി വലിയ തോതിൽ മണ്ണിടിച്ചിൽ സാധ്യത നേരത്തെ പ്രവചിച്ചിരുന്നു. ഇതേ തുടർന്ന് മലയോര യാത്ര ഒഴിവാക്കാൻ കർശനനിർദേശം നൽകിയിരുന്നു. അവിടെയെല്ലാം മണ്ണിടിച്ചിലുണ്ടായെങ്കിലും അപകടകരമാം വിധം ഒന്നുമുണ്ടായില്ലെന്നത് ആശ്വാസകരമാണ്. മക്കിമലയിലും ആറളത്തും ഉണ്ടായത് ഉരുൾപൊട്ടലാണോ എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.