
തിരുവനന്തപുരം സിറ്റി ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ അലക്‌സിന്റെ മരണത്തില്‍ ആരോപണവുമായി കുടുംബം. മകന്‍ മരിക്കാന്‍ കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദമാണെന്ന് അമ്മ ജമ്മ അലക്‌സാണ്ടര്‍ ആരോപിച്ചു.
ജോലിയില്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ഇക്കാര്യം പലപ്പോഴും മകന്‍ പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. ഇന്ന് രാവിലെയാണ് ചെങ്കോട്ടുകോണത്തെ വാടകവീട്ടില്‍ ജയസണ്‍ അലക്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആറ് കോടി രൂപയുടെ ബില്ലില്‍ ഒപ്പിട്ടു കൊടുക്കാത്തതിന് ജെയ്‌സണ്‍ വലിയ സമ്മര്‍ദം നേരിട്ടിരുന്നു. മുകളില്‍ നിന്ന് വലിയ സമ്മര്‍ദമുണ്ടായി. മകന്‍ ഒപ്പിട്ടു കൊടുത്തില്ല. ഒപ്പിട്ടു കൊടുത്താല്‍ താന്‍ കുടുങ്ങും എന്ന് അവന്‍ പറഞ്ഞിരുന്നു. ഒപ്പിടുന്നതിനായി കടുത്ത സമ്മര്‍ദ്ദം മുകളില്‍ നിന്നുണ്ടായിരുന്നു. ഇതാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് അമ്മയുടെ ആരോപണം.
ഇന്ന് രാവിലെ ആറ് മണിക്ക് ഡ്യൂട്ടിക്കെത്തിയ ജെയ്‌സണ്‍ 9.30 ഓടെ ഡ്യൂട്ടിക്കിടയില്‍ ഇറങ്ങി തിരുവനന്തപുരത്തെ ചെങ്കോട്ടുകോണത്തെ സ്‌കോട്ടിഷ് സ്‌കൂളിന് സമീപമുള്ള വീട്ടിലേക്കെത്തി. ഈ സമയം അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളില്‍ പോയിരിന്നു. ഒന്നും പറയാതെ ഇറങ്ങി പോയ ഉദ്യോഗസ്ഥനെ ഫോണില്‍ ഉള്‍പ്പടെ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഉദ്യോഗസ്ഥരാണ് വീട്ടില്‍ അന്വേഷിച്ച് എത്തിയത്.
വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ അതേ വേഷത്തിലാണ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
കൊല്ലം സ്വദേശിയായ ജയ്‌സണ്‍ അലക്‌സ് 4 വര്‍ഷമായി സിറ്റി ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)