തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി രാജ്യത്ത് ക്രൈസ്തവർ നേരിടുന്ന ആക്രമണങ്ങളെ വിമർശിച്ച് തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ ബൈജു വർഗീസ്. ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഉത്തരേന്ത്യയിൽ ഉള്ളവർ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. യേശു നേരിട്ടതിനെക്കാൾ വലിയ സഹനം അവർ നേരിടുന്നുവെന്നും കൗൺസിലർ ബൈജു വർഗീസ് പറഞ്ഞു.
എന്നാൽ, കൗൺസിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സുരേഷ് ഗോപി മറുപടി നൽകി. ഉത്തരേന്ത്യയിൽ നടക്കുന്ന കാര്യങ്ങളുടെ കാരണങ്ങളും കൗൺസിലറുടെ പാർട്ടിക്ക് തന്നെ പറയാൻ കഴിയും എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി വീട്ടിൽ ലൈറ്റിട്ടാൽ മതമൈത്രി ഉണ്ടാകില്ല, ഹൃദയത്തിലാണ് മതമൈത്രി ഉണ്ടാകേണ്ടതെന്ന് തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പ്രതികരിച്ചു. കണ്ണിന് കാഴ്ച നഷ്ട്ടപ്പെടാത്തവർക്കെല്ലാം ഉത്തരേന്ത്യയിൽ നടക്കുന്നത് എന്തെന്ന് കാണാം. തൃശൂർ മേയർ തെരഞ്ഞെടുപ്പ് നേരം വൈകിയെന്ന വിമർശനം ശരിയല്ലെന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു.