

കൊച്ചി: തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനാണെന്നും ന്യൂറോ സംബന്ധമായും പ്രശ്‌നങ്ങളും ശ്വാസ തടസ്സങ്ങളും പൂര്‍ണ്ണമായി ഭേദമായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അനോഷ് പറഞ്ഞു.
ഏപ്രില്‍ 18നാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന അനോഷിനും സഹോദരന്‍ ആല്‍ജോയ്ക്കും പാമ്പിന്റെ കടിയേല്‍ക്കുന്നത്. ആല്‍ജോ ചികിത്സയിലിരിക്കെ മരണപ്പെട്ടു. അനോഷും ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
പാമ്പിനെ കണ്ടത് കിടക്കയിലല്ലെന്നും ഹാളിലാണെന്നും സംസാരിക്കവെ അനോഷിന്റെ പിതാവ് പറഞ്ഞു. വയറുവേദനയെന്നായിരുന്നു ആദ്യം പറഞ്ഞത്. ജ്യൂസ് കുടിച്ചതിന്റെ പ്രശ്‌നമാണെനാണ് ആദ്യം കരുതിയത്. ആദ്യം മുഖത്തൊക്കെ നീര് ഉണ്ടായിരുന്നു.
ഒരു മകന്‍ പോയി ഒരാളെയെങ്കിലും കിട്ടണേ എന്ന പ്രാര്‍ഥനയായിരുന്നു. സ്വന്തം മകനെ പോലെ നോക്കിയെന്നും എല്ലാ ഡോക്ടര്‍മാരോടും നന്ദിയെന്നും അനോഷിന്റെ പിതാവ് പറഞ്ഞു.
അനോഷിന് ശ്വാസ നാളത്തിന് ഗുരുതരമായ പരിക്ക് ഏറ്റിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ആദ്യം എത്തിച്ച ആശുപത്രിയില്‍ ട്യൂബ് ഇട്ടത് കാരണം പരിക്ക് സാരമായിരുന്നു. പാമ്പു കടി എന്നത് സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ട്യൂബ് ഇട്ടതില്‍ വീഴ്ച ഇല്ലെന്നും എന്നാല്‍ മറ്റു പ്രശ്‌നങ്ങള്‍ക്കൊപ്പം ഇത് സ്ഥിതി സങ്കീര്‍ണ്ണം ആക്കിയെന്നും ഡോക്ടര്‍ പറഞ്ഞു.
കുട്ടിക്ക് കാര്യമായ ശ്വാസ തടസ്സം നേരിട്ടു. വെന്റിലേറ്റര്‍ ലഭ്യമാക്കിയിട്ടും ആദ്യം മാറ്റം ഉണ്ടായിട്ടില്ല. അപ്പോഴാണ് ശ്വാസ നാളത്തിന് ഉണ്ടായ പരിക്ക് തിരിച്ചു അറിഞ്ഞത്. ട്യൂബ് അന്ന നാളത്തില്‍ വരെ തുളച്ചു എത്തിയിരുന്നു. ഉടന്‍ അത് കണ്ടെത്തി പരിഹരിക്കാന്‍ കഴിഞ്ഞത് ആണ് നിര്‍ണായകം ആയതെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് എക്‌മോ, ആന്റി സ്നേക് വെനം അടക്കം ചികിത്സ ലഭ്യമാക്കിയെന്നും ഡോക്ടര്‍ പറഞ്ഞു.
ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പാട് പോലും ഉണ്ടാകില്ല. വേദനയും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റ് വയറുവേദന ബുദ്ധിമുട്ട് പ്രധാന ലക്ഷണമാണ്. വേനല്‍ക്കാലത്ത് എല്ലാവരും പ്രത്യേകം കരുതി ഇരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.