ആലപ്പുഴ: എൻഎസ്എസ് - എസ്എൻഡിപി ഐക്യത്തിന് ഇനിയും സാധ്യത ഉണ്ടെന്ന് എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസ് വാതിൽ അടച്ചു എന്ന് എസ്എൻഡിപി വിശ്വസിക്കുന്നില്ല. ഐക്യം പാളിയതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും, പറയാനുള്ളത് ജി. സുകുമാരൻ നായരെ നേരിട്ട് വിളിച്ച് സംസാരിച്ചെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.
ആലപ്പുഴയിലെ സീറ്റുകൾ വിട്ടു നൽകുന്നതിൽ ചർച്ചകളുണ്ടായിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. താൻ മത്സരത്തിൽ നിന്ന് മാറി നിൽക്കാനാണ് നിലവിൽ തീരുമാനം. ഒരാഴ്ചക്കുള്ളിൽ സീറ്റ് നിർണയം പൂർത്തിയാക്കും. പത്ത് ദിവസത്തിനുള്ളിൽ ബിഡിജെഎസ് സ്ഥാനാർഥികൾ വരും. ബിഡിജെഎസിന്റെ സീറ്റുകൾ ഒന്നും വിട്ട് നൽകില്ല. കായങ്കുളത്തെ സീറ്റിനേക്കുറിച്ച് ശോഭ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞില്ലെന്നും തുഷാർ പറഞ്ഞു. മുൻപത്തെക്കാൾ കൂടുതൽ പണം കിട്ടി. മാധ്യമങ്ങളിൽ വളരെ മോശമായി വാർത്ത നൽകുന്നു. എയിംസ് തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. കേരളമാണ് സഹകരിക്കാത്തത്. സംസ്ഥാനം സ്ഥലം നൽകിയില്ല. 200 ഏക്കർ വേണം. സ്ഥലം തന്നാൽ പറയുന്ന സമയത്തിനുള്ളിൽ എയിംസ് തരാം. നിബന്ധനകൾ പൂർത്തീകരിക്കാതെ എയിംസ് നൽകാനാവില്ലെന്നും തുഷാർ പറഞ്ഞു. ഇ. ശ്രീധരന്റെ പ്രോജക്ട് സ്വന്തം കാര്യമാണെന്നും കേന്ദ്രത്തിന് ബന്ധമില്ലെന്നും തുഷാർ പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തുഷാർ പറഞ്ഞു.