പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതി. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം അംഗമായി മുൻ മന്ത്രി കെ. രാജുവും സത്യപ്രതിജ്ഞ ചെയ്തു.
മുൻ മലയാളം സർവകലാശാല വൈസ് ചാൻസലരും നിലവിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമാണ് ജയകുമാർ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ജയകുമാർ പുതിയ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
വരാനിരിക്കുന്ന ശബരിമല സീസണ് മുന്‍ഗണന നല്‍കുമെന്നാണ് ജയകുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തീർഥാടനകാലം അടുത്തെത്തിയിരിക്കെയാണ് നിയോഗം ലഭിച്ചത്. തീർഥാടനം ഭംഗിയായി നടത്തണം. അതിനായിരിക്കും മുൻഗണന നൽകുക. പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തർതക്ക് ദർശന സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.