
വിഎസിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ജനകീയ അധ്യായമാണ് മലമ്പുഴയിലെ ഇരുപത് വർഷങ്ങൾ. മുഖ്യമന്ത്രിയായും രണ്ടു തവണ പ്രതിപക്ഷ നേതാവായും ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചപ്പോൾ മലമ്പുഴയെന്ന ചെങ്കോട്ട വിഎസിനെ ആവശത്തോടെ പിന്തുണച്ചു.
1996ൽ മാരാരിക്കുളത്ത് വിഎസ് പരാജയപ്പെട്ടപ്പോൾ. പുന്നപ്ര - വയലാർ സമര നായകനെ മലമ്പുഴ നെഞ്ചോട് ചേർത്ത കാഴ്ചയാണ് 2001 മുതൽ കേരളം കണ്ടത്. ഇതേവർഷമാണ് അദ്ദേഹം പ്രതിപക്ഷ നേതാവായായത്. കർക്കശക്കാരനും പരുക്കനുമായ നേതാവ് എന്ന വിശേഷണത്തിൽ നിന്നും കൊച്ചു കുട്ടികൾ പോലും കണ്ണേ കരളേ എന്ന് വിളിച്ച് ആവേശം കൊണ്ട ജനകീയനായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടത് ഈ കാലഘട്ടത്തിലായിരുന്നു.
2006ൽ വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ സിപിഎം അതുവരെ കാണാത്ത ഒരു ചുവന്ന കേരളത്തെ കണ്ടു. വിഎസിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇളകി മറിഞ്ഞു. ഒടുവിൽ പാർടി തിരുത്തി. മലമ്പുഴയിൽ വിഎസിന് രണ്ടാമൂഴം ലഭിച്ചു. വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും, പാർട്ടി തോൽക്കുമ്പോൾ വിഎസ് ജയിക്കുകയും ചെയ്യുന്നുവെന്ന കഥ പഴങ്കഥയായി. വിഎസും പാർട്ടിയും ജയിച്ചു. വിഎസ് മുഖ്യമന്ത്രി. നായനാർക്ക് ശേഷം മലമ്പുഴയിൽ നിന്നും ജയിച്ച് മുഖ്യമന്ത്രിയായ രണ്ടാമത്തെ ആൾ.
2011ലായിരുന്നു വിഎസിൻ്റെ മൂന്നാമൂഴം. വീണ്ടും പ്രതിപക്ഷ നേതാവായി. 2016ൽ മലമ്പുഴയിൽ നിന്നും മണ്ഡലത്തിൻ്റെ അതുവരെയുള്ള ചരിത്രം തിരുത്തി ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന് വിഎസ് ജയിച്ചു കയറി. ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാനായി. മലമ്പുഴ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന നേതാവാണ് വിഎസ്. മലമ്പുഴ നെഞ്ചോട് ചേർത്തുവെച്ച നേതാവ്.