

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശങ്ങളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയേക്കാൾ നാലര ഡിഗ്രിയിലധികം താപനില ഉയരുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ചൂട് കൂടിയ കാലാവസ്ഥയിൽ സൂര്യാതപം ഏറ്റ് ചികിത്സ തേടുന്ന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഉച്ച സമയത്ത് ഹീറ്റ് സ്ട്രോക്ക്,ഡീഹൈഡ്രേഷൻ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദ്ഗധർ മുന്നറിയിപ്പ് നൽകുന്നു.
ചൂട് നേരിട്ട് ബാധിക്കുന്നതിനാൽ ദൈർഘ്യമേറിയ ഇരുചക്ര വാഹന യാത്രകൾ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷിത യാത്രയ്ക്കായി ചില മുൻകരുതലുകൾ അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത്
ജലാംശം നിലനിർത്തുക: ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. യാത്രയ്ക്കിടെ കൈയിൽ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക.
വായുസഞ്ചാരമുള്ള വസ്ത്രം തെരഞ്ഞെടുക്കുക: ഭാരം കുറഞ്ഞതും ശരിയായ വായുസഞ്ചാരമുള്ള വസ്ത്രങ്ങളൾ തെരഞ്ഞെടുക്കുക.
ഉച്ച സമയത്തുള്ള യാത്ര പരമാവധി ഒഴിവാക്കുക:കഠിനമായ ഉച്ചവെയിലിൽ നിന്ന് രക്ഷനേടാൻ അതിരാവിലെയോ വൈകുന്നേരമോ റൈഡുകൾ ആസൂത്രണം ചെയ്യുക.
ഇടവേളകൾ എടുക്കുക: ദീർഘദൂര യാത്രകളിൽ, തണലുള്ള സ്ഥലങ്ങളിൽ ഇടയ്ക്കിടെ നിർത്തി വിശ്രമിക്കാൻ ശ്രമിക്കുക.
മുന്നറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കുക: തലകറക്കം, തലവേദന, അമിതമായ വിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
കൊടും ചൂടുള്ള സമയങ്ങളിൽ അനാവശ്യമായ യാത്രകൾ പരിമിതപ്പെടുത്താനും ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. റൈഡർമാർ സൺഗ്ലാസുകൾ ഉപയോഗിക്കുന്നതും സൺസ്‌ക്രീൻ പ്രയോഗിക്കുന്നതും നേരിട്ടുള്ള ചൂടിൻ്റെ ആഘാതം കുറയ്ക്കും.സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരും പൊതുജനങ്ങളും ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അധികൃതർ നിർദേശിച്ചു.