

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആദ്യ ബജറ്റൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ആർ. ശങ്കറിനും ഉമ്മൻചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. അധിക നികുതി ഭാരമില്ലാത്ത, ജനപ്രിയ ബജറ്റാണ് തയ്യാറാക്കുന്നതെന്നാണ് സൂചന. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റും നാലു മാസത്തെ ധനവിനിയോഗ ബില്ലും ഇടതു സർക്കാർ പാസാക്കിയ സാഹചര്യത്തിൽ ആ ചട്ടക്കൂടിൽ നിന്നുള്ള പുതുക്കിയ ബജറ്റാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്ത വെള്ളിയാഴ്ച അവതരിപ്പിക്കുക.
അതുകൊണ്ടുതന്നെ അധിക നികുതി ഭാരങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല, യുഡിഎഫ് സർക്കാരിൻ്റെ ഹണിമൂൺ പിരീഡ് ആയതിനാൽ ജനപ്രിയങ്ങളായ ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. എല്ലാറ്റിനുമുപരി കേരളത്തെ മുന്നോട്ട് നയിക്കാൻ യുഡിഎഫ് സർക്കാർ, പ്രത്യേകിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടു വയ്ക്കുന്ന നയം, ആശയം എന്തെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ക്ഷേമപെൻഷൻവർ 3000 ആക്കുമോ ? ഉമ്മൻചാണ്ടിയുടെ പേരിൽ നടപ്പാക്കാൻ ഉദ്ദേസിക്കുന്ന ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇന്ദിരാ ഗ്യാരണ്ടികൾക്കായി എത്ര ഫണ്ട് വകയിരുത്തും? കിഎഫ്ബി പൊളിച്ചെഴുത്ത് എങ്ങനെ?
ശമ്പള പരിഷ്കരണത്തിലും ഡിഎ കുടിശിക നൽകുന്നതിലും നിലപാട് എന്താണ്? പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് തിരികെ പോകുമോ? ഇങ്ങനെ പുതിയ സർക്കാരിൻ്റെ നയം വ്യക്തമാക്കുന്ന ഒരുപിടി ചോദ്യങ്ങളുടെ ദിശാ സൂചകമാകും പുതിയ ബജറ്റ്. ക്ഷേമപെൻഷൻ ചെറുതായെങ്കിലും വർധിപ്പിക്കും. ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പെൻഷൻപ്രായം കൂട്ടില്ല. അതേസമയം ഡി എ കുടിശിക പിഎഫിൽ ലയിപ്പിക്കാതെ, നേരിട്ട് കൈകളിൽ എത്തിക്കാനുള്ള ആലോചനയുമുണ്ട്. വയോജനക്ഷേമത്തിലൂന്നിയ സിൽവർ ഇക്കണോമി, വിഴിഞ്ഞത്തെ കേന്ദ്രമാക്കി തുറമുഖ നഗര പദ്ധതി, വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് ഏവിയേഷൻ ഹബ്, അക്കാദമിക ടൂറിസം എന്നീ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് വിവരം.
ധവളപത്രത്തിലെ ശുപാർശ പോലെ സ്വകാര്യവത്കരണത്തെ വി.ഡി. സതീശൻ എത്രമാത്രം പുണരും എന്നുള്ളതാണ് ആകാംക്ഷ. ഇന്ധന നികുതിയും സെസും ഒഴിവാക്കുമെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. വലിയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും സ്വപ്നം കാണുന്ന ഘട്ടത്തിൽ വരുമാനം കുറയ്ക്കാനാകില്ലെന്നാണ് വിശദീകരണം. അതേസമയം ചോർച്ച അടച്ച് നികുതി പിരിവ് ഊർജിതമാക്കാനാണ് നീക്കം. മദ്യം, സ്വർണം ഉൾപ്പെടെയുള്ള മേഖലകളിലാണ് ശ്രദ്ധ.