
പി.വി. അൻവറിനെ പരാമർശിക്കാതെയും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും യുഡിഎഫ് നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവെൻഷൻ. ചതിയെന്ന പ്രയോഗം ഉപയോഗിക്കാൻ ഏറ്റവും യോഗ്യനായ ഒരാളാണ് മുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചതായും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ജില്ലയിലുണ്ടായിരുന്നിട്ടും പാണക്കാട് കുടുംബത്തിൽ നിന്നുള്ള മുസ്ലീം ലീഗ് നേതാക്കളാരും കൺവെൻഷനിൽ പങ്കെടുത്തില്ല.
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.വി. അൻവറിന്റെ പേര് പരാമർശിക്കാതെ കാണിച്ച അതേ ജാഗ്രത തന്നെയാണ് യുഡിഎഫ് കൺവെൻഷനിലും ഉണ്ടായത്. നിലമ്പൂരിലെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് കെ.സി. വേണുഗോപാൽ ഊന്നിപ്പറഞ്ഞു. ഹിന്ദു പത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ മലപ്പുറം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ഊന്നിയായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രസംഗം. മലപ്പുറത്തെ സംശയത്തിന്റെ മുനയിൽ കൊണ്ടുപോയി നിർത്തി ജില്ലയ്‌ക്കെതിരെ ഏറ്റവും വലിയ ചതിപ്രയോഗം നടത്തിയ പിണറായി വിജയൻ മലപ്പുറത്ത് വന്ന് ചതിയെ കുറിച്ച് പറയുന്നത് എന്തുകൊണ്ടാണെന്ന് വേണുഗോപാൽ ചോദിച്ചു.
പാണക്കാട് കുടുംബാംഗങ്ങളെക്കുറിച്ച് ആര്യാടൻ ഷൗക്കത്ത് വർഷങ്ങൾക്കു മുമ്പ് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു.അതിലുള്ള അമർഷമാണോ വിട്ടുനിൽക്കലിന് കാരണമെന്ന് വ്യക്തമല്ല.
2026ൽ 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും നിലമ്പൂർ അതിൻ്റെ തുടക്കമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്നതിൽ വാർത്താ മാധ്യമങ്ങൾക്ക് മാത്രമാണ് സംശയമെന്നായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമർശം. പാർട്ടി തന്ന അവസരത്തിൻ്റെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് അണികളോട് പറഞ്ഞു.
ജില്ലയിലുണ്ടായിരുന്നിട്ടും പാണക്കാട് കുടുംബത്തിൽ നിന്നുള്ള ലീഗ് നേതാക്കളാരും കൺവെൻഷനിൽ പങ്കെടുത്തില്ല. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് കൂടിയായ പാണക്കാട് അബ്ബാസലി തങ്ങളടക്കം വിട്ട് നിൽക്കുകയായിരുന്നു. പാണക്കാട് കുടുംബാംഗങ്ങളെക്കുറിച്ച് ആര്യാടൻ ഷൗക്കത്ത് വർഷങ്ങൾക്കു മുമ്പ് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു.അതിലുള്ള അമർഷമാണോ വിട്ടുനിൽക്കലിന് കാരണമെന്ന് വ്യക്തമല്ല. അതേസമയം, കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും അടക്കമുള്ള ലീഗ് നേതാക്കൾ കൺവെൻഷനിൽ സജീവമായിരുന്നു.