സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയപാത 66ൻ്റെ നിർമാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. ഡൽഹിയിൽ ഇന്നുചേർന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഡൽഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ് ചർച്ച നടന്നത്.
ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കലിനായി സംസ്ഥാനം ചെലവഴിച്ച തുക, കേരളത്തിൻ്റെ കടമെടുക്കൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
എൻഎച്ച് തകർന്നതിൽ കേന്ദ്രം എടുത്ത നടപടികൾ മുഖ്യമന്ത്രിയോട് ഉദ്യോഗസ്ഥ സംഘം വിശദീകരിച്ചു. കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിക്കു പുറമെ സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാനത്തിൻ്റെ ഡൽഹിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ.വി. തോമസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.