തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതിയുടെ ഇടക്കാല വിധി സ്വാഗതാര്‍ഹവും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുകയെന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് നിയമത്തില്‍ ഭേദഗതി നടപ്പിലാക്കിയത്. നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് സുപ്രീം കോടതി വിധി. ഈ സാഹചര്യത്തില്‍ ഏതാനും വ്യവസ്ഥകള്‍ മാത്രമല്ല, ഭേദഗതി നിയമം പൂര്‍ണമായും പിന്‍വലിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വ്യവസ്ഥയും ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അധികാരങ്ങളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കളക്ടര്‍ക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ വിധി പ്രസ്താവിക്കാന്‍ അനുവാദമില്ലെന്ന കോടതി നിലപാട് സ്വാഗതാര്‍ഹമാണ്. സംസ്ഥാന കേന്ദ്ര വഖഫ് ബോര്‍ഡുകളില്‍ മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയ നടപടിയും ആശാവഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമ നിർമാണത്തിലൂടെ വര്‍ഗീയ അജണ്ട നടപ്പിക്കാമെന്ന സംഘപരിവാർ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കാണ് സുപ്രീം കോടതി പ്രഹരമേല്‍പിച്ചിരുക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താനാകില്ലെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വഖഫ് ഭേദഗതി ബില്‍ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതാണെന്നാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശ്വാസകരമാണെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെയും പ്രതികരണം. മുസ്ലീം ലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യമായി. വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണയിക്കാൻ കളക്ടറെ അനുവദിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡുകളിലെ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിക്കുന്നുണ്ട്. നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.