

തിരുവനന്തപുരം: മിഠായി വിതരണത്തിലെ വിവാദത്തിൽ വിശദീകരണവുമായി വി.മുരളീധരൻ എംഎൽഎ. മിഠായി മറ്റാരും വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല. പരിപാടി തുടങ്ങാറായ സമയത്താണ് സ്കൂളിലെത്തിയത്. ഓരോ കുട്ടിക്കായി വിതരണം ചെയ്താൽ മന്ത്രി അടക്കമുള്ളവർ കാത്തു നിൽക്കേണ്ടിവരുമായിരുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.
വേഗത്തിൽ വിതരണം പൂർത്തിയാക്കാനാണ് മേശ തോറും ഒന്നിച്ച് നൽകിയത്. ചെറിയ കാര്യത്തിനാണ് സിപിഐഎം ജാതി വിദ്വേഷത്തിൻ്റെ നിറം കൊടുക്കാൻ ശ്രമിച്ചതെന്നും വി. മുരളീധരൻ പറഞ്ഞു. കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽ കുത്തി നിറയ്ക്കാൻ ശ്രമിച്ചതെന്നും എംഎൽഎ ആരോപിച്ചു.
വസ്തുത തിരക്കാതെ മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു. ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഐഎമ്മിൻ്റെയും അടിമകളുടെയും കണ്ണു തുറന്നിട്ടില്ല. നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്ക്കാരം പഠിക്കേണ്ട ഗതികേട് തൽക്കാലമില്ലെന്നും മുരളീധരൻ പരിഹസിച്ചു.
വി. മുരളീധരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കുട്ടികൾക്ക് മിഠായി തട്ടിക്കൊടുത്തു,എംഎൽഎയ്ക്ക് അയിത്തം !ദേശാഭിമാനിയുടെ ക്യാപ്സൂൾ കൊള്ളാം !കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോൽസവത്തിന് പോയത് എന്നത് വസ്തുതയാണ്.മറ്റാരും വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല.അവിടെ ചെന്നപ്പോൾ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി.വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നിൽക്കേണ്ടി വരും.
കുട്ടികൾക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ.വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകി..!ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിൻ്റെ നിറം കൊടുക്കാൻ ശ്രമിച്ചത്.
എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽപ്പോലും കുത്തി നിറയ്ക്കാൻ ശ്രമിച്ചത് എന്ന് നോക്കൂ.ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങൾ !തിരഞ്ഞെടുപ്പിൽ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിൻ്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം !NB : നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് "സംസ്ക്കാരം" പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല.