

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ കോൺഗ്രസും മുസ്ലിംലീഗും മാപ്പ് പറയണം. ആദ്യം എതിർത്ത കാര്യങ്ങളാണ് ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതൊരു ഇരട്ടത്താപ്പാണ്.
കേരളത്തിൻ്റെ പുരോഗമനകരമായ വിദ്യാഭ്യാസം കേന്ദ്ര സർക്കാരിൻ്റെ മുന്നിൽ അടിയറവ് വയ്ക്കുകയാണ് കോൺഗ്രസ്. മുന്നേ അടിസ്ഥാനരഹിതമായി നടത്തിയിട്ടുള്ള ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ഞങ്ങൾ നടപ്പിലാക്കില്ല എന്ന് തീരുമാനിച്ച പദ്ധതിയാണിത്.
ഇടതുപക്ഷം വേണ്ടെന്ന് വച്ച പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നത് കോൺഗ്രസാണെന്നും ശിവൻകുട്ടി പറഞ്ഞു. പദ്ധതി നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ച കെ.എം. ഷാജി ഉൾപ്പെടെയുള്ളവർ എവിടെപ്പോയിയെന്നും മുൻ വിദ്യാഭ്യാസമന്ത്രി ചോദിച്ചു. അന്ന് ഞങ്ങളെ വേട്ടയാടിയവർ ഇന്ന് പദ്ധതിക്കായി രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ച് പാവപ്പെട്ട കുട്ടികളുടെ പഠനം ദുരിതത്തിൽ ആക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് പാദ വേല ചെയ്യുന്നു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് നീക്കം പിൻവലിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പിലാക്കില്ല എന്ന് രേഖാമൂലം കേന്ദ്രത്തെ അറിയിച്ചിരുന്നു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന നിലപാടിൽ എൽഡിഎഫ് തുടരും. പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.