തൃശൂർ: തൃശൂരിൽ റീ ഇലക്ഷൻ നടത്തണമെന്ന ആവശ്യവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപിയുടെ മൗനം ദുരൂഹമെന്നും മാന്യത ഉണ്ടെങ്കിൽ സുരേഷ് ഗോപി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. തൃശൂരിൽ 30,000 മുതൽ 60,000 വരെ വ്യാജ വോട്ടുകൾ ചേർത്തിരിക്കാൻ സാധ്യതയെന്നും മന്ത്രി പറഞ്ഞു.
ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല. സുരേഷ് ഗോപിക്ക് നാണമില്ലേ. തദ്ദേശ തെരഞ്ഞെടുപ്പിനായി ബിജെപി വൻ തോതിൽ പണം മുടക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും സുരേഷ് ഗോപി മോഡൽ ഉണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. രാജ്യത്തെ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുന്ന സ്ഥിതിയാണുള്ളതെന്നും വി. ശിവൻകുട്ടി പറഞ്ഞു
തൃശൂർ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആർഎസ്എസ് നേതാവും കുടുംബവും നടത്തിയ ഇരട്ട വോട്ടുകളുടെ വിവരം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. 2024 ആലത്തൂർ, തൃശൂർ പാർലമെൻ്റ് മണ്ഡലങ്ങളിൽ ആർഎസ്എസ് നേതാവ് ഷാജി വരവൂരും കുടുംബവും വോട്ട് രേഖപ്പെടുത്തിയിരുന്നു. പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.