കോഴിക്കോട്: നാല് പേരുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ വലിയങ്ങാടിയിൽ ഒഴിപ്പിക്കൽ നടപടികളുമായി കോഴിക്കോട് കോർപ്പറേഷൻ. വലിയങ്ങാടിയിൽ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിലെ കടമുറികൾ ഒഴിയാൻ കോർപ്പറേഷൻ നോട്ടീസ് പതിച്ചു. അഞ്ച് മുറികൾ ഒഴിയാൻ ആണ് നോട്ടീസ് പതിച്ചത്. കടമുറിയിലെ സാധനങ്ങൾ മാറ്റി മുറി ഒഴിഞ്ഞ ശേഷം രേഖാമൂലം കോർപറേഷനെ അറിയിക്കണമെന്ന് നോട്ടിസിൽ നിർദേശമുണ്ട്. ഇന്നലെ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി.
അതേസമയം, കോർപറേഷൻ കൗൺസിൽ യോഗം 26ന് ചേരും. വലിയങ്ങാടി അപകടത്തിൽ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന് അപകടത്തിന് പിന്നാലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കെട്ടിടം തകർന്നതിൽ വിശദീകരണത്തിന് ഇന്ന് രാവിലെ മേയർ മാധ്യമങ്ങളെ കാണും. കോർപ്പറേഷൻ ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് മാർച്ചും നടക്കും.
വലിയങ്ങാടിയിൽ പൊളിച്ചു മാറ്റാനിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സണ്‍ഷേഡ് ആണ് തകര്‍ന്നത്. അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. അത്തോളി സ്വദേശികളായ ബഷീർ, അഷറഫ്, വിനോദ് എന്നിവരുടെ സംസ്കാരമാണ് നടക്കുന്നത്.