കാസർഗോഡ്: വടക്കൻ കേരളത്തിൽ ഒരു തെയ്യാട്ടക്കാലത്തിന് കൂടി അരങ്ങുണർന്നു. തുലാപ്പത്തിനാണ് തെയ്യക്കാവുകൾ ഉണരുന്നതെങ്കിൽ, തുലാം ഒന്നിനു തന്നെ കാസർഗോഡ് ചെറുവത്തൂർ വലിയവളപ്പിൽ ചാമുണ്ഡി വയലിൽ വിത്തിടാൻ എത്തും. തെയ്യം വിത്തെറിഞ്ഞ ശേഷമാണ് ഇവിടെ കർഷകർ പാടത്തിറങ്ങുന്നത്.
ചെറുവത്തൂർ തിമിരി ഗ്രാമത്തിലെ കർഷകർ ഇനി കൃഷിയില്‍ സജീവമാകും. വലിയവളപ്പിൽ ചാമുണ്ഡി വയലിൽ വിത്തിട്ട ശേഷം മാത്രമേ തിമിരി ഗ്രാമത്തിൽ കൃഷി ആരംഭിക്കാറുള്ളൂ. ചെണ്ടയുടെയും, വാല്യക്കാരുടെയും കൈവിളക്കിന്റെയും അകമ്പടിയോടെയാണ് ചാമുണ്ഡി കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിമിരി വയലില്‍ വിത്തിട്ടത്. കുരുത്തോല കൊണ്ടുള്ള തിരുമുടിയും ചെമ്പട്ടുമണിഞ്ഞ തെയ്യം വിത്തിട്ട ശേഷം പഴയ ജന്മി തറവാടുകളായ താഴക്കാട്ട് മനയിൽ എത്തി.
എന്നാൽ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ദേശ സഞ്ചാരം ഇക്കുറി ഉണ്ടായില്ല. ഗ്രാമത്തിന്റെ അധിപതിയായ മടയിൽ ചാമുണ്ഡേശ്വരി കർഷകരുടേയും കന്നുകാലികളുടേയും കാത്തുരക്ഷിക്കാനുള്ള ചുമതല വലിയവളപ്പിൽ ചാമുണ്ഡിക്ക് നൽകി എന്നാണു വിശ്വാസം. അതിനാൽ വലിയവളപ്പിൽ ചാമുണ്ഡി വയലിൽ വിത്തും മഞ്ഞൾ കുറിയും എറിഞ്ഞ ശേഷമേ നാട്ടിൽ കൃഷി ആരംഭിക്കാറുള്ളു. നാട് ഭരിച്ച തമ്പുരാൻ അടിയാളൻമാരെ കൃഷി ഏൽപ്പിച്ചപ്പോൾ വിത്തിടാനുള്ള അധികാരം തെയ്യത്തിനു വച്ചുനൽകിയെന്നും വിശ്വാസമുണ്ട്.