വിസി മോഹനൻ കുന്നുമ്മലിന്റെ നിർദേശം തള്ളി കേരള സർവകലാശാല ഉദ്യോഗസ്ഥർ. അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാനും വാഹനം സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാനുമാണ് ചൊവ്വാഴ്ച വിസി നല്‍കിയ നിർദേശം. ഈ നിർദേശം ഉദ്യോഗസ്ഥർ തള്ളി.
കാറിന്റെ താക്കോൽ ഡ്രൈവറിൽ നിന്നും വാങ്ങി സെക്യൂരിറ്റി ഓഫീസർ താൽക്കാലിക രജിസ്ട്രാർ ഡോ. മിനി കാപ്പനെ ഏൽപ്പിക്കുവാനും നിർദേശമുണ്ടായിരുന്നു. എന്നാൽ സെക്യൂരിറ്റി ഓഫീസർ ഇത് സംബന്ധിച്ച് നിർദേശങ്ങൾ ഒന്നും നൽകിയിട്ടില്ല എന്നായിരുന്നു രജിസ്ട്രാറുടെ വാദം.
ഇന്നും രജിസ്ട്രാർ കെ.എസ്. അനിൽകുമാർ എത്തിയത് ഔദ്യോഗിക വാഹനത്തിൽ തന്നെയാണ്. ആസ്ഥാനത്ത് കയറ്റരുതെന്നും ഫയൽ നൽകരുതെന്നുമുള്ള നിർദേശവും നേരത്തെ സർവകലാശാല ഉദ്യോഗസ്ഥർ തള്ളിയിരുന്നു.
കഴിഞ്ഞ ദിവസവും വാഹനം താൻ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് കെ.എസ്. അനിൽകുമാർ വ്യക്തമാക്കിയിരുന്നു. തിരികെ വീട്ടിലേക്ക് പോയതും ഔദ്യോഗിക വാഹനത്തിൽ തന്നെയാണെന്നും അനില്‍കുമാർ പറഞ്ഞു. തനിക്ക് സ്വന്തമായി വാഹനമില്ലെന്നാണ് കെ.എസ്. അനിൽകുമാർ പറയുന്നത്. സർവകലാശാലയുടെ വാഹനമേ ഉള്ളൂവെന്നും രജിസ്ട്രാർ വ്യക്തമാക്കി.
അതേസമയം, കേരള സർവകലാശാലയിൽ സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നതായാണ് ബിജെപിയുടെ സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ ആരോപിക്കുന്നത്. വിസിക്ക് സർവകലാശാലയിൽ കയറാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും, എസ്എഫ്ഐയുടെയും, ഇടത് സംഘടനാ ജീവനക്കാരുടെയും ഭീക്ഷണിയും വിദ്യാർഥികൾക്കുള്ള സേവനങ്ങളും ലഭ്യമാകുന്നില്ല. ജീവനക്കാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ഗോപകുമാർ ആരോപിച്ചു.
സമാനമായ ആരോപണം വിസി മോഹനന്‍ കുന്നുമ്മലും ഉന്നയിച്ചിരുന്നു. തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ തൃശ്ശൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് അറിയിച്ചിരുന്നു. സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഓഫീസിലെത്തുന്നത് തടയണമെന്നും വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.