"വെള്ളാപ്പള്ളിയുടെ പരാമർശം ജനങ്ങൾ കൃത്യമായി മനസിലാക്കി"; വിമർശനങ്ങൾക്ക് മറുപടിയുമായി യുഡിഎഫ്
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന് എതിരായ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യുഡിഎഫ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ എല്ലാ ആഴ്ചയും വെള്ളാപ്പള്ളി എന്തെങ്കിലും പറയണമെന്നാണ് ആഗ്രഹമെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. വെള്ളാപ്പള്ളിയുടെ പരാമർശം ജനങ്ങൾ കൃത്യമായി മനസിലാക്കിയെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴിഞ്ഞദിവസമാണ് വെള്ളാപ്പള്ളി നടേശൻ അക്കമിട്ട് മറുപടി നൽകിയത്. താൻ മുസ്ലീം വിരോധിയല്ലെന്നും വിമർശിക്കുന്നത് ലീഗിനെയാണെന്നുമാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. മതേതരത്വം പറയാൻ ലീഗിന് എന്തവകാശമെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയാൽ സംസ്ഥാനത്ത് സുനാമിയുണ്ടാകുമോ എന്നും താൻ അയിത്തജാതിക്കാരനായതിനാലാണ് അത്തരം ആക്രമമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. അതേസമയം മൂന്നാം ഇടത് സർക്കാർ അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മുഖ്യമന്ത്രിയാകാമെന്ന പ്രതിപക്ഷ നേതാവിന്റെ സ്വപ്നം മലർപ്പൊടിക്കാരന്റെ സ്വപനമാണെന്നും പരിഹസിച്ചിരുന്നു.
എൽഡിഎഫിന്റെ തോൽവിക്ക് കാരണം താനല്ലെന്നും, വികസന പ്രവർത്തനങ്ങൾ ജനഹൃദയത്തിലെത്തിക്കാൻ ഇടത് അണികൾക്ക് കഴിയാതെ പോയതാണെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. മൂന്നാം ഇടത് സർക്കാർ അധികാരത്തിലെത്താൻ സാഹചര്യമുണ്ടെന്നും, പ്രാദേശിക നേതാക്കൾ ചട്ടമ്പിത്തരം വിടണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
