വയനാട്: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയതിൽ വീണ്ടും പ്രതികരിച്ച് വി.ഡി. സതീശൻ. പുനർജനിയിൽ എല്ലാം നിയമപരമായിട്ടാണ് നടന്നത്. ഒരു വിധത്തിലും പണം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്നും, സഹായം നൽകുന്നവർ നേരിട്ട് ഗുണഭോക്താക്കൾക്ക് നൽകുകയാണ് ഉണ്ടായതെന്നും സതീശൻ പറഞ്ഞു.
പുനർജനിയിൽ തനിക്കെതിരെ ആരോപണം ഉണ്ടായിരുന്നെങ്കിൽ നേരത്തെ ഉപയോഗിച്ചേനെ. ഇനിയും അന്വേഷണം വേണമെങ്കിൽ അന്വേഷിക്കട്ടെയെന്നും സതീശൻ വ്യക്തമാക്കി. സർക്കാരിനും സിപിഐഎമ്മിനും സിബിഐയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനാണ് ആഗ്രഹമെങ്കിൽ ചെയ്യട്ടെ എന്നും സതീശൻ ചൂണ്ടിക്കാട്ടി. എഫ്സിആര്‍എ ലംഘനം ഉണ്ടായിരുന്നെങ്കിൽ കേന്ദ്രം നേരത്തെ ഇടപെട്ടേനെ. ബിർമിങ്ഹാമിൽ പുനർജനി മോഡൽ അവതരിപ്പിച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് എന്നും സതീശൻ വ്യക്തമാക്കി.
ഒന്നും ഒളിച്ചു വെക്കാനില്ലെന്നും, സിബിഐ അന്വേഷിക്കട്ടെയെന്നും മണപ്പാട്ട് ഫൗണ്ടേഷൻ സിഇഒ അമീർ അഹമ്മദ് പറഞ്ഞു. ഏറ്റവും സുതാര്യമായാണ് പദ്ധതി നടപ്പിലാക്കിയത്. എഫ്സിആർഎ രജിസ്ട്രേഷന് ഒരു പ്രശ്നവുമില്ല. എല്ലാ സമയത്തും രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പദ്ധതിയുടെ മുഖമായിരുന്നു. ഒരുപാട് പേർ പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്. വിദേശത്തുനിന്ന് വന്നത് കുറച്ചു പണം മാത്രമാണ് എന്നും അമീർ അഹമ്മദ് കൂട്ടിച്ചേർത്തു. സിഇഒയ്ക്ക് എതിരേയും സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയിരുന്നു.
കേസ് നിയമപരമായി നിലനിൽക്കില്ല, എന്തു വന്നാലും രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു വി.ഡി. സതീശൻ്റെ ആദ്യപ്രതികരണം. ഒരു വർഷം മുൻപ് നടത്തിയ ശുപാർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ നീക്കമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.