തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സഭയിലെ വിശദീകരണത്തിന് ശേഷവും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് രണ്ടാംബാർ കോഴയെന്ന് ദേശാഭിമാനി. മുഖ്യമന്ത്രിയുടെ നിലപാട് ഞെട്ടിക്കുന്നതെന്ന് ദേശാഭിമാനി മുഖപത്രത്തിൽ പറഞ്ഞു. ഫയൽ നീക്കത്തിൽ ആസൂത്രിതമായ അഴിമതി നടന്നു. യുഡിഎഫ് സർക്കാർ മദ്യലോബിയുടെ ചട്ടുകമായി മാറിയെന്നും മുസ്ലീം ലീഗ് അടക്കം അഴിമതിക്ക് കുടപിടിക്കുകയാണെന്നുമാണ് ദേശാഭിമാനി മുഖപ്രസംഗത്തിലെ വിമർശനം.
"വീര്യം കുറഞ്ഞ മദ്യത്തിന് വൻ നികുതിയിളവ് നൽകിയ നടപടി നിലനിൽക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റിന്റെ മറുപടി പ്രസംഗത്തിലെ നിലപാട് ഞെട്ടിക്കുന്നതാണ്. വകുപ്പുമന്ത്രിയും കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കളും തെരഞ്ഞെടുപ്പിൽ സഹായിച്ച സാമുദായിക സംഘടനകളുമെല്ലാം രൂക്ഷമായി എതിർത്തിട്ടും അത് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇവരേക്കാൾ വലുതാണ് മുഖ്യമന്ത്രിക്ക് മദ്യക്കമ്പനിയുമായുള്ള ബാന്ധവം എന്നാണ് ഈ മറുപടിയിൽനിന്ന് വ്യക്തമാകുന്നത്. അതേസമയം, ഇതിൽ നയപരമായ തീരുമാനം യുഡിഎഫിന് എടുക്കാമെന്ന തൊടുന്യായം പറഞ്ഞ് ജനങ്ങളുടെ കണ്ണുകെട്ടി വീണ്ടും വിഡ്ഢികളാക്കാനും ശ്രമിക്കുന്നു. ബജറ്റ് പാസായി ഫിനാൻസ് ബില്ലായാൽ അത് സംസ്ഥാനത്തെ നിയമമാകുമെന്നും മദ്യക്കമ്പനിക്ക് വീര്യം കുറഞ്ഞ മദ്യം വിൽക്കാനാകുമെന്നും അല്ലെങ്കിൽ അവർക്ക് കോടതിയിൽ ചോദ്യം ചെയ്യാനാകുമെന്നുമുള്ള വസ്തുത മറച്ചുവച്ചാണ് ഈ പൊറാട്ടുനാടകം കളിക്കുന്നത്.
കേരളം കണ്ട ഏറ്റവും വേഗമേറിയ ‘ഭരണനടപടി’കളി ലൊന്നാണ് ഒരു മദ്യക്കമ്പനിക്കുവേണ്ടി നടന്നത് എന്നത് അവിശ്വസനീയമായി തോന്നാം. ഇത് ഈ സർക്കാരിന്റെ യഥാർഥ അജൻഡയിലേക്കാണ് വിരൽചൂണ്ടുന്നത്. ഭരണത്തിന്റെ ആദ്യനാളുകളിൽത്തന്നെ അഴിമതിയുടെ കറപുരണ്ട ഒരു തീരുമാനത്തിലേക്ക് സർക്കാർ എടുത്തുചാടിയത്, മദ്യലോബിയുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ തെളിവാണ്. കർണാടകത്തിലെ കോൺഗ്രസ് സർക്കാരും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുത്തനെ കുറച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നത് ഖജനാവ് കൊള്ളയടിക്കലാണെന്നും വൻ അഴിമതിയാണെന്നും പ്രതിപക്ഷനേതാവായിരിക്കെ അലമുറയിട്ട വി.ഡി. സതീശനാണ്, ഇന്ന് മുഖ്യമന്ത്രിക്കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്", ദേശാഭിമാനി മുഖപ്രസംഗത്തിലെ വിമർശനം.