

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനത്തെ അത്താഴ വിരുന്നിലും പങ്കെടുത്തു.
സിനഡ് നടക്കുന്നതിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച. സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂര്‍വ്വമാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വി.ഡി. സതീശന്‍ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ എത്തിയത്.
സഭാ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന സിനഡ് നടക്കുന്നതിനടെ രാഷ്ട്രീയക്കാര്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രവേശനം നല്‍കാറില്ല. എന്നാല്‍ ഈ സമയത്ത് എന്തുകൊണ്ട് വിഡി സതീശനുമായി കൂടിക്കാഴ്ച നടന്നുവെന്നതില്‍ വ്യക്തതയില്ല. പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം.