

ആലപ്പുഴ: രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവത്തിൽ വാഹന ഉടമയുടെ ലെസൻസ് സസ്പെൻഡ് ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തില്‍ സുജിത്തിന്റെ ലൈസൻസാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിലും പങ്കെടുക്കണം. നേരത്തെ സുജിത്തിനെതിരെ കേസെടുക്കകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പട്ടണക്കാട് പൊലീസ് ആണ് കേസെടുത്തത്.
കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തുറവൂര്‍ ആശുപത്രി തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് പോവുകയായിരുന്നു ഫയര്‍ഫോഴ്‌സ്. ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്‍ഫോഴ്‌സിനെ കാര്‍ തടഞ്ഞിരുന്നു. എന്നാൽ മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിൻ്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂർവം തടസപ്പെടുത്താൻ ശ്രമിച്ചതല്ലെന്നുമാണ് വാഹന ഉടമയുടെ വിശദീകരണം.