തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഇയർ ഔട്ട് രീതി ഒഴിവാക്കി വൈസ് ചാൻസലർ ഉത്തരവ്. ഈ അധ്യയന വർഷത്തേക്കാണ് ഇയർ ഔട്ട് രീതി ഒഴിവാക്കിയത്. വിദ്യാർഥികൾക്ക് അക്കാദമിക് തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. സർവകലാശാലയുടെ കീഴിലുള്ള എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ഉത്തരവ് ബാധകമായിരിക്കും.
ബി.ടെക് 2019 ചട്ടങ്ങൾ അനുസരിച്ച്, പുതിയ സെമസ്റ്ററിലേക്ക് കടക്കണമെങ്കിൽ വിദ്യാർഥികൾക്ക് മിനിമം മാർക്ക് ആവശ്യമായിരുന്നു. കൊറോണ കാലത്തുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് മുൻ അധ്യയന വർഷങ്ങളിൽ താത്ക്കാലികമായി ഒഴിവാക്കിയ ഈ നിബന്ധനകൾ, 57-ാം സിൻഡിക്കേറ്റ് പുനഃസ്ഥാപിക്കുകയും 2023-24 അധ്യയന വർഷത്തേക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു.
എന്നാൽ ഇയർ ഔട്ട് രീതിയിലൂടെ നേരിടുന്ന ബുദ്ധിമുട്ടുകൾ എടുത്തുകാണിച്ചുകൊണ്ട് വിദ്യാർഥികളും അഫിലിയേറ്റഡ് കോളേജുകളും സർവകലാശാലയ്ക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ ഉത്തരവ്.